അമാവാസി

കവിത വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്കുക


പ്രിയപ്പെട്ട സാഗർ,
അക്ഷരലോകം ഞാൻ വിചാരിച്ചതിനേക്കാൾ വിശാലതയും വ്യാപ്തിയുമേറിയതാണ്. ഞാൻ കരുതുന്നു,  ഗദ്യത്തേക്കാൾ എനിക്കു വഴങ്ങുക കവിതയുടെ ഭാഷ്യമായിരിക്കും. അതിനാൽ സംവേദനോപാധിയായി ഞാൻ "കവിത" തന്നെ തിരഞ്ഞെടുക്കുന്നു.

എന്റെ കവിതകൾ പരിഭാഷയോടടുത്തു നില്ക്കുന്നുവെന്ന് നീ മുൻപൊരു കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. എത്ര വാസ്തവമാണതെന്ന് ചില പ്രശസ്തകവികളുടെ കവിതകൾ വായിച്ചപ്പോൾ എനിക്ക് ബോധ്യമാവുകയും ചെയ്തു. ആശയം നേരിട്ടു പറയാതെ ഗോപ്യമായും എന്നാൽ വ്യക്തമായും ദ്യോതിപ്പിക്കുന്നിടത്താണ് കവിയുടെ കഴിവ് എന്നാണ് ഈ വായനകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പരിഭാഷയും കവിതകളിലുൾപ്പെടുന്നില്ലേ എന്നൊരു സംശയം എന്റെയുള്ളിലുണ്ടായിരുന്നു. എന്നാൽ യഥാർത്ഥ കവിതകളുടെ ആന്തരികമായ സൌന്ദര്യവും വശ്യതയുമൊന്നും വിവർത്തനം ചെയ്യപ്പെട്ട കവിതകൾക്കില്ല. ആശയത്തിന്റെ കരുത്തും തീവ്രതയും പോലും വിവർത്തനം ചെയ്യപ്പെടുമ്പോൾ പലപ്പോഴും ചോർന്നു പോകുന്നു. പരിഭാഷയും സ്വതന്ത്രവിവർത്തനവും, രണ്ടും രണ്ടാണെന്നും ഇപ്പോൾ ഞാനറിയുന്നു.

ഇതുവരെ വായിച്ചവയിൽ വച്ച് എനിക്ക് എറ്റവും പ്രിയപ്പെട്ട കവിതകളാണ് "അമാവാസി"യും  "ഡ്രാക്കുള"യും.  ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടാണ് രണ്ടിന്റെയും രചയിതാവ്. "ആനന്ദധാര"യും "സന്ദർശന"വും പിറന്നു വീണത് ആ തൂലികത്തുമ്പിൽ തന്നെയാണ് എന്ന നിലയ്ക്ക് എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. കാരണം ഒരു കാലത്ത് ഈ രണ്ടു കവിതകൾക്കപ്പുറം എനിക്കിഷ്ടമുള്ള മറ്റൊരു കവിത ഉണ്ടായിരുന്നില്ല. കലാലയജീവിതം ഓർക്കുമ്പോൾ ഈ കവിതകളുടെ ഓർമ്മയും കൂടെ വരും!!

എന്നും ചെയ്യാറുള്ളതു പോലെ കവിതക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അയക്കുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തി അയക്കണം.

അമാവാസി
അധികാരവും ആജ്ഞാശക്തിയും പ്രതാപമാണെന്നു വിശ്വസിച്ചിരുന്ന ഒരു അച്ഛനും ക്രൂരമായ വിലക്കുകളും പീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന  മകനും; ഈ മകന്റെ മനോവ്യാപാരങ്ങളാണ് അമാവാസി എന്ന കവിതയുടെ പ്രമേയം. വില്പ്പത്രത്തിൽ സ്വത്ത് നീക്കി വച്ചാൽ പുത്രനോടുള്ള തന്റെ ധർമ്മം പരിപൂർണ്ണമായും നിർവഹിക്കപ്പെട്ടു എന്ന് ഈ പിതാവ് വിശ്വസിച്ചിരുന്നു. പിതാവ് തന്നെ സ്നേഹിച്ചിരുന്നു എന്നതിന് ഏക തെളിവായുള്ള ഈ ഓഹരിയോട് മകന് തോന്നുന്ന മനോഭാവം പൂർണ്ണതയോടെ വരച്ചിട്ടിരിക്കുന്നു കവിതയിൽ.

കയ്പ്പേറിയ ഒരു ബാല്യമാണ് മകന്റെ ഓർമ്മകളിലുള്ളത്. ("ഓട്ടുകിണ്ടിയിൽ കണ്ണീർ മുട്ടിയ ബാല്യം തൊട്ടേ" - പാലിനു പകരം കണ്ണീർ എന്ന പ്രയോഗം വളച്ചു കെട്ടലുകളൊന്നും കൂടാതെ കാര്യം വ്യക്തമാക്കുന്നു.) ഒരു വശത്ത് അച്ഛന്റെ ചെയ്തികളോടുള്ള കടുത്ത പ്രതിഷേധം, മറുവശത്ത് അച്ഛൻ എന്തു തന്നെയായാലും ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ് എന്ന അറിവ്, എന്തു ചെയ്യണമെന്നറിയാതെ ഭീതിദമായ ഒരു മനസ്സോടെ നില്ക്കുന്ന മകൻ. (രാപ്പകലുകളെന്റെ ചോരയെ കടയുമ്പോൾ എന്നത് പണ്ട് ദേവാസുരന്മാർ പാലാഴി കടഞ്ഞതിനെ ചേർത്തു വായിക്കുക.അമൃതിനു പകരം പൊങ്ങിവന്ന വാളും ജ്വാലാകുംഭവും നശീകരണത്തിനായുള്ള ത്വരയെ സൂചിപ്പിക്കുന്നു. ) ഒരു സ്വേച്ഛാധിപതിയായിരുന്നു അച്ഛൻ. ആ അധികാരങ്ങൾക്കും ആജ്ഞാശക്തിക്കും മുന്നിൽ ഒരു ബാലനെന്തു ചെയ്യാൻ കഴിയും?

അമ്മയും ആ അധികാരത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടവളായിരുന്നു. നെഞ്ചിൽ തീയേന്തി നടക്കാൻ വിധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അവർ. (ആ തീ ദാരിദ്ര്യത്തിന്റേതായിരുന്നില്ലെന്ന് 'ചെമ്പുകുട്ടകത്തിലെ പുന്നെല്ല്' വ്യക്തമാക്കുന്നുണ്ട്.) സഹിഷ്ണുതയുടെ പര്യായമായിരുന്ന അവർ എല്ലാം മുജ്ജന്മപാപം  എന്നു വിശ്വസിക്കുകയും മകനെ അങ്ങനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ ദയനീയഭാവം അച്ഛന്റെ മുള്ളു മുറ്റിയ മുഖം കുട്ടിയിൽ കൂടുതൽ ആഴത്തിൽ പതിയാൻ കാരണമായി . അമ്മതുള്ളലും സർപ്പപ്പാട്ടുമെല്ലാം പേടിപ്പെടുത്തുന്ന കാഴ്ച്ചകളായിരുന്ന ഇളംപ്രായത്തിൽ അതുപോലൊരു ഭീതിയായി മാറുകയാണ് അവന് അച്ഛനും. അച്ഛന്റെ കൂച്ചുചങ്ങലയിൽ ബന്ധിതനായി കഴിയാൻ വിധിക്കപ്പെട്ടവനായിത്തീരുകയായിരുന്നു ആ മകൻ. ( ഈ കൂച്ചുചങ്ങല സഹ്യന്റെ മകനെ ഓർമ്മിപ്പിക്കുന്നുണ്ട്.)


"മകരം മരങ്ങളിലോർമ്മകൾ പൊഴിച്ചാലും
പകരം സ്വപ്നത്തിന്റെ പച്ചകൾ പൊടിച്ചാലും"
കാലമെത്ര കഴിഞ്ഞിട്ടും മനസ്സിലെ മുറിവുണങ്ങുന്നില്ല. കൈപ്പടയിലെ അടിപ്പാടുകൾ ഇന്നും മനസ്സിൽ പ്രതിഷേധാഗ്നി ജ്വലിപ്പിക്കുന്നു. ആ അഗ്നിയുടെ ചൂടാണ് മകന്റെ ഇന്നത്തെ വാക്കുകളിലും എഴുത്തുകളിലുമെല്ലാം അനുഭവഭേദ്യമാകുന്നത്. (മഷിനോട്ടത്തിൻ ഭൂതവ്യഥ തന്നാഴത്തിലെൻ മറുപിള്ളയും മരപ്പാവയും തെളിയുമ്പോൾ - മഷിനോട്ടം എന്ന വാക്ക് കവി ഉപയോഗിച്ചിരിക്കുന്നത് എഴുത്തുമഷി എന്ന അർത്ഥത്തിലാണ്.)  ഇന്ന് രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മകൻ ഓർക്കുകയാണ്, സാമൂഹ്യദ്രോഹികളുടെ വിഷദംശനമേറ്റു മരിച്ച തന്റെ സഹപ്രവർത്തകയെ. [ അന്ത്യോപചാരങ്ങൾ പരിണയത്തിന്റെ ബിംബങ്ങളിൽ കൊരുത്താണ് കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്. (ശവക്കച്ചയിടുക - പുടവ കൊടുക്കൽ, ചിതക്ക് തീ കൊളുത്തുക - ആദ്യചുംബനം) സ്ത്രീസഹജമായ മോഹങ്ങളൊന്നും പൂർത്തീകരിക്കാതെ വിട പറയേണ്ടി വന്ന ഒരു പെൺകുട്ടിയെ ഓർത്തുള്ള വേദനയാകാം ഇത്.] എല്ലായ്പ്പോഴും തനിക്ക് പിന്നിൽ ഒരു അദൃശ്യസാന്നിദ്ധ്യവും കവിതയിലെ നായകൻ തിരിച്ചറിയുന്നു. അത് പീഢകനായ പിതാവാണോ അതോ പല അവസരത്തിലും സമൂഹത്തെ പീഢിപ്പിക്കുന്ന നീതിപീഠമാണോ? രണ്ടിലേതായാലും ആ ഭീകരസാന്നിധ്യം ഒരു അസ്വസ്ഥത തന്നെയാണ്.


എല്ലാ നിഷേധവും നായകൻ പ്രകടിപ്പിക്കുന്നത് എഴുത്തുകളിലൂടെയാണ്. സഹനത്തിന്റെയും വേദനയുടെയും കഥകൾ സർഗ്ഗസൃഷ്ടികളായി പിറവിയെടുക്കുന്നു. അമ്മയുടെ വേദന കണ്ടു സഹിക്കാനാവാതെ താതനു നേരെ കയ്യോങ്ങിയ സംഭവം മുതൽ തന്റെ ആദ്യത്തെ കുഞ്ഞിനെ പിറക്കുന്നതിനു മുൻപേ കൊല്ലേണ്ടി വന്നതിന്റെ വേദന വരെ കവിതകളായി ആവിഷ്കരിക്കുന്നു. ഈ കഥകൾ കൊണ്ടൊന്നും കാലത്തെ തടുക്കാനാവില്ല; വിശപ്പിനെ ചെറുക്കാനും, എന്നും കവി കവിതയിൽ അനുബന്ധമായി കൂട്ടിച്ചേർക്കുന്നുണ്ട്. (ചിന്തിക്കാൻ കഴിയുന്നവനു തലച്ചോറെങ്കിലുമുണ്ട്. അതുകൊണ്ട് അവൻ ഉണ്ണുന്നുമുണ്ട്. തലച്ചോറു പോലുമില്ലാത്ത ജനകോടികളുടെ ദുരന്തമാണ് കാലഘട്ടത്തിന്റെ പ്രമേയം - ലീലാവതി ടീച്ചറുടെ വാക്കുകൾ)


സമകാലജീവിതത്തിന്റെ ലജ്ജാകരമായ ചേതനയെ സൂചിപ്പിക്കുന്നവയാണ് അവസാനവരികളിലെ ഇമേജുകൾ. കഷ്ടരാത്രികളും, കാളച്ചോര കേഴുമീ ഓടകളും നിദ്രാവിഹീനമായ രാത്രികളും, ഈറ്റുനോവനുഭവിച്ച് പെറ്റുവളർത്തുന്ന ആദർശങ്ങളുടെ കർമ്മരംഗത്തുള്ള ശിഖണ്ഡിത്വവും പരാജയത്തിന്റെ നോവാറുന്നതിൻ മുൻപേ നൂതനോദ്യമങ്ങൾക്ക് വിഫലമെന്നുറപ്പുള്ള തയ്യാറെടുപ്പുകളും.. എല്ലാം കാരണം ജീവിതത്തിലേക്ക് മാരകമായ ഒരു മരവിപ്പു പടരുമ്പോൾ ഒന്നേയുള്ളൂ പറയാൻ - ഈ ജന്മമേ പാഴാകുന്നു, നരകാഗ്നിയാണെൻ പുരുഷാർത്ഥം.


മരണാനന്തരം കർമ്മങ്ങൾ ചെയ്യുമ്പോൾ പോലും മകന്റെ മനസ്സിൽ അച്ഛനോടുള്ള സ്നേഹശൂന്യത പ്രകടമാകുന്നു. വൈകാരികമായ ഒരു ബന്ധം അവർക്കിടയിൽ ഇല്ലാത്തതു കൊണ്ട് നിർവികാരമായ ഒരു മനസ്സോടെയാണ് അയാൾ പുത്രധർമ്മം നിറവേറ്റുന്നത്.  അച്ഛന്റെ ദാനമായ സ്വത്തിന്റെ ഓഹരിയുടെ അർത്ഥം അതുകൊണ്ടു തന്നെ നിരർത്ഥകമായിത്തീരുന്നു. വില്പ്പത്രം അച്ഛനെ തന്നെ തിരിച്ചേല്പ്പിക്കാനാണ് മകൻ മനസ്സുകൊണ്ടാഗ്രഹിക്കുന്നത്. സ്വത്തു സ്വീകരിക്കാതെ അക്ഷരം ഭിക്ഷാപാത്രമാക്കി അന്നം തേടാൻ മകൻ തീരുമാനമെടുക്കുന്നിടത്താണ് കവിത അവസാനിക്കുന്നത്.


ചോദിക്കാൻ വിട്ടുപോയി സാഗർ, നിനക്കു സുഖം തന്നെയാണോ എന്ന്. ഇനിയാ ചോദ്യത്തിനു പ്രസക്തിയുമില്ലല്ലോ. അമാവാസി നിന്റെ മനസ്സിനേയും പ്രക്ഷുബ്ധമാക്കിക്കാണും എന്നെനിക്കറിയാം.  ഇതിലെ ഓരോ വരിയും എന്റെ മനസ്സിൽ അസ്വസ്ഥത കോരിയിടുന്നു. അമാവാസി - പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കണ്മുന്നിൽ ഇരുളു പടർത്തുന്നു. അമാവാസിക്കു മുൻപേ ഞാൻ വായിച്ചത് ഡ്രാക്കുളയാണ്. അമാവാസി വായിച്ചു കഴിഞ്ഞപ്പോഴും എന്റെ മനസ്സിലേക്കോടി വന്നത് ഡ്രാക്കുളയിലെ ആദ്യവരികളാണ്.


"ആദിബോധത്തിന്‍റെയാകാശകോടിയില്‍
പ്രേത നക്ഷത്രം പിറക്കുന്ന പാതിര
മൂടല്‍മഞ്ഞിന്‍റെ തണുത്ത ശവക്കോടി
മൂടിക്കിടക്കും തുറമുഖപട്ടണം.."
അമാവാസിയിലെ പിതാവിനും ഒരു ഡ്രാക്കുളയുടെ ചെറുപരിവേഷമുണ്ടെന്നതു കൊണ്ടാകാം എനിക്കപ്പോൾ ഈ കവിത ഓർമ്മ വന്നത്. ഡ്രാക്കുളയെ കുറിച്ച് ഞാൻ അടുത്ത കത്തിൽ പറയാം.   അമാവാസി നിനക്ക് അനുഭവവേദ്യമായതെങ്ങനെ എന്നു നീ മറുപടി അയക്കുക. കത്ത് ചുരുക്കുന്നു.

സസ്നേഹം, 
ഋതുസഞ്ജന


40 Response to അമാവാസി

Thursday, September 22, 2011 at 10:15:00 AM PDT
മറുപടി
This comment has been removed by the author.
Thursday, September 22, 2011 at 10:28:00 AM PDT
മറുപടി

ആശംസകള്‍ ...!

Thursday, September 22, 2011 at 10:32:00 AM PDT
മറുപടി

നന്ദി ചേച്ചി ഈ കുറിപ്പിന്..

Thursday, September 22, 2011 at 6:32:00 PM PDT
മറുപടി

ഒരു കവിതയുടെ ആത്മാവിൽ ഇറങ്ങിയ ആസ്വാദനം വളരെ നന്നായിട്ടുണ്ട്.

Thursday, September 22, 2011 at 7:59:00 PM PDT
മറുപടി

നല്ല ശ്രമം ഇനിയും തുടരുക ആശംസകള്‍

Thursday, September 22, 2011 at 9:25:00 PM PDT
മറുപടി

അമാവാസി പണ്ടേ വായിച്ചിരുന്നു ,അമ്ലമഴ പോലെ ചെറുപ്പത്തിലേക്ക് അത് പെയ്തിരങ്ങുങ്ങുകയും ചെയ്തിരുന്നു ,നന്ദി ഋതു സഞ്ജന ...

Thursday, September 22, 2011 at 10:39:00 PM PDT
മറുപടി

നന്ദി ..കവിതക്കും ആസ്വാദനത്തിനും ...വളരെ നന്നായിരിക്കുന്നു..:)

Thursday, September 22, 2011 at 11:57:00 PM PDT
മറുപടി

നന്നായിരിക്കുന്നു എന്ന് പറയുന്നതില്‍ ആത്മാര്‍ഥമായും സന്തോഷമുണ്ട്.. ശുഭാശംസകളോടെ

Friday, September 23, 2011 at 2:34:00 AM PDT
മറുപടി

thanks chechi

Friday, September 23, 2011 at 2:52:00 AM PDT
മറുപടി

അമാവാസി, ഡ്രാക്കുള .... എന്റമ്മോ.. പേടിപ്പിക്കല്ലേ

Friday, September 23, 2011 at 2:54:00 AM PDT
മറുപടി

ഋതുസഞ്ജനയെ സമ്മതിക്കണം. ആദ്യം ഞാൻ കവിതയാണു വായിച്ചത്. തല കറങ്ങിപ്പോയി, ഒന്നും മനസ്സിലായില്ല. എന്നാൽ പോസ്റ്റ് മുഴുവൻ വായിച്ചപ്പോൾ എനിക്ക് കവിതയും അർത്ഥതലങ്ങളുമെല്ലാം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സഞ്ജനയെ അഭിനന്ദിക്കാനുള്ള അർഹത പോലും എനിക്കില്ല. വളരെ വളരെ നന്നായിട്ടുണ്ട്. ഒരു കോടി ആശംസകൾ..

Friday, September 23, 2011 at 8:17:00 AM PDT
മറുപടി

നല്ല ശ്രമം
തുടരുക
ആശംസകള്‍

Friday, September 23, 2011 at 12:05:00 PM PDT
മറുപടി

പ്രിയ അഞ്ജു..

നീ പറഞ്ഞതിന്‍ പ്രകാരം ഡ്രാക്കുളയെ തേടി ഞാന്‍ ചുള്ളികാടില്‍ എത്തിയിപ്പോള്‍ ദിക്കറിയാതെ, വഴിയറിയാതെ മനസ്സ് അലയുകയാണ്.. മനസ്സ് പരിക്ഷുഭിതാവസ്ഥയിലാണിപ്പോള്‍ .. പണ്ട് കാഫ്ക മിലേനയ്ക്കെഴുതിയ കത്തുകള്‍ വായിച്ചു തീര്‍ത്തപ്പോള്‍ മനസ്സ് എത്ര കലങ്ങി മറഞ്ഞുവോ അത്രയും തന്നെ അന്തര്‍സംഘര്‍ഷങ്ങള്‍ ചുള്ളികാട് കവിതകള്‍ വായിച്ചു അനുഭവിക്കുന്നു..

അമാവാസിയെ കുറിച്ച് ഞാനിനിയുമെന്തു പറയണമിനി.. ആസ്വാദനം നന്നായിരിക്കുന്നു.. പക്ഷെ ഒരു കവിതയെ കുറിച്ചെഴുതുമ്പോഴും കുഞ്ഞേ നീ അതിന്റെ ഇമേജുകള്‍ എടുത്തു പറയുന്നത് ആശാസ്യമായതല്ല.. കാരണം കവിത എന്ന രൂപം ഒരു ഇമേജില്‍ ഒതുങ്ങുന്നതല്ല.. അതിനെ ഒന്നിലേക്ക് തളച്ചിടുന്നത്
ആ കവിതയോട് ചെയ്യുന്ന നീതികേടാവും.. വായനക്കാരന്റെ ആസ്വാദനസ്വാതന്ത്രത്തെ മാനിക്കുക.. അവന്റെ ഭാവനകളെ ആകാശത്തോളം ഉയര്‍ത്താനൊരു കൈത്താങ്ങാവുക ഈ ആസ്വദനത്തിലൂടെ.. അതെ ചെയ്യേണ്ടതുള്ളൂ നീ നിന്റെ ഭാഗത്ത് നിന്നും.. എന്നാല്‍ എഴുതുന്നതെന്തും വസ്തുനിഷ്ഠമായിരിക്കാനും സൂക്ഷിക്കുക..

ഡ്രാക്കുളയെ കുറിച്ച് നീ എഴുതുന്നതും കാത്തു ഞാനിരിക്കുന്നു.. ഏകാന്തമായ ഈ രാവില്‍ കവിയുടെ ശബ്ദത്തില്‍ അമാവാസി ചൊല്ലികേട്ട് കേട്ടുറങ്ങാതെയിരിക്കുന്നു..

സ്നേഹപൂര്‍വ്വം

Saturday, September 24, 2011 at 3:38:00 AM PDT
മറുപടി

ആശംസകൾ.. മാത്രം അറിയിക്കട്ടെ.

Saturday, September 24, 2011 at 3:46:00 AM PDT
മറുപടി

"അമാവാസിക്ക്" ലീലാവതി ടീച്ചറുടെ ഒരു നിരൂപണക്കുറിപ്പ് ആ സമാഹാരത്തിന്റെ ആദ്യപതിപ്പുകളിലൊന്നില്‍ ഉണ്ട്.
അത് നോക്കുന്നത് നന്നായിരിക്കും. ഡ്രാക്കൂളയുമായി ഉടന്‍ വരുമല്ലോ.
ആശംസകള്‍

Sunday, September 25, 2011 at 4:13:00 AM PDT
മറുപടി

ആശംസകള്

Sunday, September 25, 2011 at 4:26:00 AM PDT
മറുപടി

വളരെ നന്നായിട്ടുണ്ട്.. .ആശംസകൾ.....

Sunday, September 25, 2011 at 11:35:00 AM PDT
മറുപടി

ആദ്യമായാണ്‌ അമാവാസി വായിക്കുന്നതും കേള്‍ക്കുന്നതും........
വിലയിരുത്താന്‍ ഞാന്‍ ആളല്ല ..
നന്ദി യോടെ നമിക്കുന്നു ....
ഡ്രാക്കുള യുമായി ഉടന്‍ വരും എന്ന് കരുതുന്നു

Sunday, September 25, 2011 at 12:29:00 PM PDT
മറുപടി

താങ്ക്സ് അഞ്ജു

Monday, September 26, 2011 at 4:03:00 AM PDT
മറുപടി

അഞ്ജു, ഈ വിലയിരുത്തല്‍ അതീവ സുന്ദരം.കവി ഉദ്ദേശിച്ചതും ഈ അര്‍ത്ഥ തലങ്ങള്‍ തന്നെ ആയിരിക്കും. ആശംസകള്‍.

Tuesday, September 27, 2011 at 10:28:00 AM PDT
മറുപടി

നന്നായെഴുതി കേട്ടൊ. അഭിനന്ദനങ്ങൾ. എത്രയോ വട്ടം വായിച്ച് മന:പാഠമായ വരികളിലൂടെ വീണ്ടും കടന്നു പോകാൻ സാധിച്ചതിൽ ആഹ്ലാദം, അതിനു കാരണമായതിന് നന്ദിയും ......

Wednesday, September 28, 2011 at 6:31:00 AM PDT
മറുപടി

എഴുത്ത്, കവിതയുടെ അന്തസത്തയ്ക്കുമേല്‍ നീതി പുലര്‍ത്തി വിവരിച്ചു.
ഇനിയും തുടരുക
ആശംസകള്‍

Wednesday, September 28, 2011 at 9:48:00 AM PDT
മറുപടി

വളരെ നന്നായിട്ടുണ്ട്....ഇനിയും വരും ..... അഭിനന്ദനങ്ങൾ...

Thursday, September 29, 2011 at 4:44:00 AM PDT
മറുപടി

വളരെ നിലവാരം പുലർത്തുന്നു ഓരോ പോസ്റ്റുകളും.. വളരെ വളരെ മികച്ചതാണു ഈ പോസ്റ്റും. പറയാതിരിക്കാൻ കഴിയില്ല, വല്ലാത്ത ഒരാരാധന തോന്നുന്നു തന്നോട്

Thursday, September 29, 2011 at 4:46:00 AM PDT
മറുപടി

ആസ്വാദനമാണെങ്കിൽ കൂടി എത്ര ആഴത്തിൽ അത് ഉൾക്കൊണ്ടിട്ടുണ്ടെന്ന് ഇത് വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഡ്രാക്കുളക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും.. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു

Thursday, September 29, 2011 at 4:51:00 AM PDT
മറുപടി

വാക്കുകള്‍ ഹൃദയത്തിലേക്കിറങ്ങുന്നവ….. ഒരു സ്വപ്നസഞ്ചാരം പോലെ വായിച്ചുതീര്‍ത്തു…. അഭിനന്ദനങ്ങൾ

Monday, October 3, 2011 at 1:02:00 AM PDT
മറുപടി

ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല വായിക്കണം .ഇതൊരു ഓര്‍മ്മപ്പെടുത്തലായി എടുക്കുന്നു .

Wednesday, October 5, 2011 at 8:07:00 AM PDT
മറുപടി

വളരെ നന്നായിട്ടുണ്ട്. കവിതയുടെ മുഴുവൻ സത്തയും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ ആസ്വാദ്യമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ശരം പോലെയാണു മനസ്സിൽ തറക്കുക. ആ മുറിവിൽ നിന്നും രക്തം വാർന്നു കൊണ്ടേയിരിക്കും. സഞ്ജുവിന്റെ ആസ്വാദനം ആ കവിത പോലെ തന്നെ മനോഹരമായി എന്നു പറയാതെ വയ്യ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Wednesday, October 5, 2011 at 8:09:00 AM PDT
മറുപടി

‘അമാവാസി’ കവിതാ സമാഹാരത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത:


ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.


ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

Friday, October 7, 2011 at 5:10:00 AM PDT
മറുപടി

വളരെ നന്നായിരിക്കുന്നു.. നല്ല പോസ്റ്റ്

Sunday, October 9, 2011 at 8:54:00 AM PDT
മറുപടി

മുമ്പ്‌ വായിച്ച്‌ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച കവിത ഒരിക്കല്‍ക്കൂടി. ഈ നല്ല അനുഭവം തന്നതിന്‌ നന്ദി.

Sunday, October 9, 2011 at 10:19:00 PM PDT
മറുപടി

മനസ്സില്‍ തറക്കുന്ന വാള്‍ മുനകള്‍ !!!!

Thursday, October 13, 2011 at 3:04:00 AM PDT
മറുപടി

ആഴത്തിലുള്ള അര്‍ഥം മനസ്സിലാക്കുവാന്‍ ഏറെ ഉപകരിച്ചു.

എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

സ്നേഹത്തോടെ

അശോക്‌ സദന്‍

Saturday, October 15, 2011 at 2:02:00 AM PDT
മറുപടി

കവിതയിലെ പല ബിംബ കല്പനകള്‍ക്കും അതിന്റെ വാച്യാര്‍ത്ഥം വച്ചുള്ള അര്‍ഥം മാത്രമാണ് അഞ്ജുവിന്റെ ആസ്വാദന ക്കുറിപ്പില്‍ എടുത്തു പറഞ്ഞിരിക്കുന്നത്----"ആ തീ ദാരിദ്ര്യത്തിന്റേതായിരുന്നില്ലെന്ന് 'ചെമ്പുകുട്ടകത്തിലെ പുന്നെല്ല്' വ്യക്തമാക്കുന്നുണ്ട്.(........!)" ബാല ചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ ആസ്വദിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളെ കുറിച്ചുള്ള ബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ഈ കുറിപ്പ് അത്ര നന്നായിട്ടില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.( അഥവാ കുറച്ചു കൂടെ നന്നാക്കാമായിരുന്നു)
അഞ്ജുവിന് തീര്‍ച്ചയായും അതിനു കഴിയും
ആശംസകളോടെ..

Monday, October 24, 2011 at 1:13:00 AM PDT
മറുപടി

ആശംസകള്‍

Monday, November 28, 2011 at 11:20:00 PM PST
മറുപടി

ഏതൊരു കവിതയും വായിക്കുമ്പോള്‍ ആ കവിതയുടെ അല്ലെങ്കില്‍ കലാസൃഷ്ടിയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ പോയാല്‍ വായന അപൂര്‍ണ്ണമായിതീരും. ഈ കാര്യം വിശദമാകണമെങ്കില്‍ എന്തുകൊണ്ട് എഴുപതുകളിലെ കവിതകളുടെ തിളപ്പ് അന്ന് കവിത എഴുതിയവര്‍ ജീവിച്ചിരിക്കുന്ന ഇന്ന് ഉണ്ടാകുന്നില്ലെന്ന് ചോദിച്ചാല്‍ മതി. എഴുപതുകളില്‍ കവിതകള്‍ മാത്രമല്ല കഥയും നാടകവും സിനിമയും ഒക്കെ തന്നെ വിസ്ഫോടനാത്മകമായ കുതിച്ചു ചാട്ടത്തിലേക്ക് എത്തുകയുണ്ടായി. എണ്പതുകളുടെ പകുതിയില്‍ തന്നെ അത് തിരിച്ചുപോക്കിനെ നേരിടുകയും ചെയ്തു. ഇവിടെ അഞ്ജു വിശദീകരിക്കുന്നതുപോലെ ഒരു കുടുംബ അന്തരീക്ഷത്തില്‍ ഒതുക്കാവുന്ന ഒരു കവിതയല്ല അമാവാസി. അത് എഴുപതുകളിലെ യുവത്വം നേരിട്ട കരിദിനങ്ങളുടെ ആകത്തുകയാണ്. പിതൃത്വത്തിനോടുള്ള കലഹം വ്യവസ്ഥയോടുള്ള കലഹമാണ്.

Tuesday, December 13, 2011 at 1:13:00 AM PST
മറുപടി

kollam.. asamsakal..

Anonymous
Thursday, December 22, 2011 at 9:37:00 AM PST
മറുപടി

http://www.themusicplus.com

Saturday, February 18, 2012 at 11:16:00 PM PST
മറുപടി

aashamsakal............ blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY........... vayikkane..........

Saturday, December 11, 2021 at 11:59:00 AM PST
മറുപടി

I want contct you

Fb or i insta