നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്

കവിത വലുതായിക്കാണാൻ ചിത്രത്തിൽ ക്ലിക്കുക

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…..
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ ……..
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ …….
നിന്റെ മക്കളിൽ ഞാനാണനാഥൻ…………"

കഴിഞ്ഞ പതിനെട്ട് വർഷമായി മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റി ലാളിച്ച വരികളാണിവ. വർഷങ്ങളായി യുവജനോത്സവവേദികളിലും സാഹിത്യ സദസ്സുകളിലും മുഴങ്ങിക്കേൾക്കുന്ന വരികൾ. പറയിപെറ്റ പന്തിരുകുലത്തിന്റേയും അതിലൊരുവനായ നാറാണത്ത് ഭ്രാന്തന്റേയും കഥകളുടെ ഒരു പുനരാഖ്യാനമല്ല ഈ കവിത. ജീവിതതത്വബോധാത്മകവും മനുഷ്യസംസ്കാരചരിത്രവിജ്ഞാപകവുമായ ആ കഥകൾ അവിടവിടെ ധ്വനിപ്പിക്കുക മാത്രമേ കവി ചെയ്തിട്ടുള്ളൂ. 

കവിതയുടെ താളാത്മകതയേക്കാളും അർത്ഥസമ്പുഷ്ടതയേക്കാളുമൊക്കെ എന്നെ വിസ്മയിപ്പിച്ച ഒന്നുണ്ട്, പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെയുള്ള കവിയുടെ അറിവ്. ഏഴാം തരത്തിൽ പഠിക്കുമ്പോൾ കലോത്സവ വേദിയിൽ കവിതാ പാരായണ മത്സരത്തിൽ ഞാൻ ചൊല്ലിയിട്ടുള്ളതാണീ കവിത. അന്ന് കവിത ചൊല്ലിപ്പഠിക്കുമ്പോൾ പലപ്പോഴും മനസ്സ് ഈ വരികളിൽ ഉടക്കി നിന്നിരുന്നു.
"എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ 

ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല .."

ഈ വരികളുടെ അർത്ഥമുൾക്കൊള്ളാൻ കഴിയുന്നത് പിൽക്കാലത്ത് നാരദപരിവ്രാജകോപനിഷത്ത് വായിക്കുമ്പോഴാണ്.ഒരാളുടെ ഹൃദയത്തിന്റെ അഗ്നികോണിൽ(തെക്ക് കിഴക്കേ മൂലയിൽ)ജീവൻ സ്ഥിതി ചെയ്യുമ്പോൾ അവൻ മടയനം ഉറക്കം തൂങ്ങിയും സുഖാസക്തനുമാകുമെന്ന് അതിൽ പറയുന്നുണ്ട്. സുഖാസക്തി നിറഞ്ഞ ദുഷിച്ച സ്വർഗ്ഗം താൻ അഭിലഷിക്കുന്നില്ല എന്നാണ് നാറാണത്ത് ഭ്രാന്തനിൽ കവി പറഞ്ഞത്! 


ഈ കവിത ഒരാവർത്തി കൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് അന്നേ മനസ്സിലുറപ്പിച്ചു. ഒരിക്കൽ കൂടി നാറാണത്ത് ഭ്രാന്തനിൽക്കൂടി കടന്നു പോയപ്പോൾ മനസ്സിലായി, കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതമല്ല മധുസൂദനൻ നായരുടെ കവിത എന്ന് ശ്രീ ഓ എൻ വി കുറുപ്പ് പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന്. സംഗീതാത്മകത്വത്തിന്റെ മാധുര്യം ഉൾക്കൊണ്ട് തന്നെ മനസ്സിലാഞ്ഞ് പതിക്കുന്ന ഗഹനഭാവമാണ് ഓരോ വരികളിലും.താഴെക്കൊടുത്തിരിക്കുന്ന വരികൾ ശ്രദ്ധിക്കൂ.

"ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുദ്ധി വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നമ്പലങ്ങളീൽ ………
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളിൽ ………………
ഓതിരം കടകങ്ങൾ"

വരരുചി എന്ന ബ്രാഹ്മണനു പറയിയിൽ പന്ത്രണ്ട് ദേശങ്ങളിലായി പന്ത്രണ്ട്  മക്കൾ പിറന്നു എന്ന ഐതീഹ്യത്തിന്റെ സൂചനയേക്കാളും ഇവിടെ ചേരുക തമിഴകത്തെ ഐതീഹ്യമാകും. ഭഗവൻ എന്ന സിദ്ധനു ആദി എന്ന പറയിയിൽ വള്ളുവർ, കപിലർ, ഔവ്വയാർ തുടങ്ങിയ മക്കൾ പിറന്നു എന്ന കഥ. തുടർന്നുള്ള വരിയിൽ പുഴകളുടെ ഗാനത്തെ വെൺപാവ് എന്ന് കൽപ്പിച്ചിരിക്കുന്നത് ഇതിനെ സ്ഥിരീകരിക്കുന്നു. തമിഴ്വൃത്തങ്ങളിൽ പാവ് എന്നത് പാട്ടിനങ്ങളിലെ ഒരുതരം ശീലാണ്.


"കാർമ്മണ്ണിലുയിരിട്ടൊരാശമേൽ ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും"
ഈ വരിയിലെ ആ ആര്യത്വം എന്ന പദം സൂചിപ്പിക്കുന്നത് ആര്യബ്രാഹ്മണത്വത്തെയാണ്. ആര്യമാവിന്റെ  (സൂര്യന്റെ) സ്വത്വം എന്നും പറയാം. കാർമണ്ണ്(ഭൂമി) എന്ന പറയിയിൽ സൂര്യനു പിറന്ന മക്കൾ കാലദേശഭ്രമണത്താൽ ഭിന്ന വർഗ്ഗങ്ങളായതും സൂചനയായെടുക്കാം(സൂര്യോപനിഷത്ത്).


പന്ത്രണ്ട് മക്കളും പന്ത്രണ്ട് കുലത്തിൽ വളർന്നു എന്നൊരു കാര്യം മാത്രം കവിതയിൽ എത്ര എത്ര ഉപമകളാൽ വർണ്ണിച്ചിരിക്കുന്നു എന്ന് നോക്കൂ. കവിയുടെ പരന്ന അറിവിന്റേയും വായനയുടേയും മുന്നിൽ നമിക്കാതെ തരമില്ല.

കേവലം വേദോപനിഷത്തുകളിൽ ഒതുങ്ങി നിൽക്കുന്നതല്ല മധുസൂദൻ നായരുടെ കവിത്വം.
"ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം"

ഈ വരികളിലൂടെ കടന്നു പോകുമ്പോൾ പൊടുന്നനെ ആഴങ്ങളിലേക്ക് തുറന്നു വെച്ച കണ്ണായി മാറുന്നു കവിത.
"ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം

ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർഥിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി " 

സാമൂഹ്യവ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഈ വരികളിൽ നീതിയുടെ വക്താവായി മാറുന്നു കവി. 


ജീവിതാന്ത്യത്തിന്റെ രംഗഭൂമിയായ ചുടുകാട്ടിൽ എരിയാതെരിഞ്ഞ് തിരിയായി നേരു ചികയുന്ന ഭ്രാന്തൻ കാണുന്നതാണത്രേ നേർക്കാഴ്ച്ച. ഓരോരുത്തരും കണ്മുന്നിൽ കാണുന്നത് മാത്രം മനസ്സിലാക്കുമ്പോൾ മാറി നിന്ന് നോക്കുന്ന ഭ്രാന്തൻ പൂർണ്ണമായ കാഴ്ച കാണുകയും നേരു വിളിച്ച് പറയുകയും ചെയ്യുന്നു. അവൻ തന്നെയാണത്രേ ബൈബിളിലേയും ഖുറാനിലേയും പ്രവാചകൻ. ഈ ഭ്രാന്തൻ പ്രപഞ്ചരാശികളിലെന്ന പോലെ എല്ലാ മനുഷ്യമനസ്സുകളിലുമുണ്ട്. ഒരുനാൾ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് അറിയാതെ ആശിച്ചു പോകുന്നു കവി.
"അവനിൽനിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം"



എല്ലാ മനുഷ്യ മനസ്സിലും ഏതോ സ്ഥലകാലരാശിയിൽ ഈ ഭ്രാന്തനുണ്ട് എന്ന തിരിച്ചറിവും അന്വേഷണവുമാണ് നാറാണത്ത് ഭ്രാന്തൻ എന്ന കവിതയെ, കേൾവിയെ നിതാന്തമാക്കുന്നത്; കവിതയെ നിത്യതയുടെ സൗന്ദര്യമാക്കുന്നത്.

134 Response to നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്

Thursday, July 28, 2011 at 8:40:00 AM PDT
മറുപടി

വായിക്കട്ടെ....

Thursday, July 28, 2011 at 8:51:00 AM PDT
മറുപടി

പല പുതിയ അറിവുകളും സമ്മാനിച്ചു.. പ്രത്യേകിച്ച് ആ ഉപനിഷത്തുകളിലെ കാര്യങ്ങളും, പിന്നെ തമിഴ് ഐതീഹ്യവും!!
ഈ കവിത അതിന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ടാണ് ഞാൻ കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത്.. പുതിയ അറിവുകൾ സമ്മാനിച്ച ഈ പോസ്റ്റ് കുഴപ്പമില്ല..

Thursday, July 28, 2011 at 11:31:00 AM PDT
മറുപടി

പോസ്റ്റ് എനിക്ക് ഇഷ്ട്ടമായി
ചെറു പ്രായത്തില്‍ ഭക്തി ഗാനത്തിന് പകരം
ഈ കവിത കേട്ടുണരുന്ന ദിനങ്ങള്‍ ഉണ്ടായിരുന്നു എനിക്ക്
പുതിയ കുറച്ചറിവ് കൂടി ആയി ....

Thursday, July 28, 2011 at 11:31:00 AM PDT
മറുപടി

നല്ല റിവ്യ.

Thursday, July 28, 2011 at 6:19:00 PM PDT
മറുപടി

കവിത ചൊല്ലാറില്ലെങ്കിലും ചൊല്ലിക്കാറുണ്ടായിരുന്നു; കവിത ഒരു ലഹരിയാണെനിക്കിന്നും. ആസ്വാദനം നന്നായി.

Thursday, July 28, 2011 at 7:55:00 PM PDT
മറുപടി

"ആര്യാത്മാവിന്റെ(സൂര്യന്റെ) ?

അര്യമാവ്‌ അല്ലെ
അതോ എനിക്കു തെറ്റിയൊ?

Thursday, July 28, 2011 at 8:02:00 PM PDT
മറുപടി

ശെടാ കവിതയില്‍ നോക്കുമ്പോള്‍ ആര്യത്വം എന്നല്ലല്ലൊ ആഡ്യത്തം എന്നാണല്ലൊ എഴുതിയിരിക്കുന്നത്‌

കണ്‍ഫ്‌യൂഷന്‍ കണ്‍ഫ്‌യൂഷന്‍

Thursday, July 28, 2011 at 9:01:00 PM PDT
മറുപടി

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ട ഈ കവിത മനസ്സില്‍ ഉണര്‍ത്തുന്ന വികാരങ്ങള്‍ വാക്കുകളില്‍ പകര്‍ത്താന്‍ ഞാന്‍ ശക്തനല്ല...ഈ പഠനത്തിലൂടെ കൂടുതല്‍ മനസ്സിലാക്കി...ഈ കവിത നെഞ്ചിനുള്ളിലെ ഒരു നീറ്റലായി തുടരും,അന്ത്യം വരെ..

Thursday, July 28, 2011 at 9:23:00 PM PDT
മറുപടി

ഈ കവിതയ്ക്ക് ഇത്രയും ആഴത്തിലുള്ള അര്‍ത്ഥമുണ്ടെന്ന് എനിക്കിത് വരെ മനസ്സിലായിരുന്നില്ല..
കവിത ആസ്വദിക്കാനുള്ള കഴിവ് എനിക്ക് വളരെ കുറവാണ്.. ഇതിന്റെ സംഗീതമായിരുന്നു ഇത് വരെ എന്നെ സ്വാധീനിച്ചത്..
എന്നാല്‍ താങ്കളുടെ വിവരണം കേട്ടപ്പോള്‍ ഈ കവിതയും ഒരു പാട് ദൂരത്തേക്കെന്നെ കൊണ്ട് പോകുന്നു..
ഒരു പാട് നന്ദി..

Thursday, July 28, 2011 at 9:49:00 PM PDT
മറുപടി

അര്യമാവ് അല്ലേ സൂര്യൻ?
ആര്യാത്മാവ് എന്നൊരു വാക്ക് ഒട്ടും പരിചിതമായി തോന്നുന്നില്ല.
കുറച്ചും കൂടി ആഴത്തിലുള്ള ഒരു പഠനം ആവാമായിരുന്നു.കാരണം അതി പ്രശസ്തമായ ഒരു കവിത മാത്രമല്ല അത്. അത്യന്തം ജനകീയമായ ഒരു കവിത കൂടിയാണത്. പാട്ട് പാടി ഭിക്ഷ യാചിയ്ക്കുന്നവർ ആ കവിത ചൊല്ലുന്നത് കേട്ട് അന്തം വിട്ടിരുന്നു പോയിട്ടുണ്ട് ഞാൻ. മലയാളത്തിലെ ഒരു കവിതയും ഇത്ര മേൽ ജനകീയമായിട്ടില്ലെന്നും തോന്നിപ്പോയിട്ടുണ്ട്.
എങ്കിലും ഈ ചെറു പരിശ്രമം നന്നായി. അഭിനന്ദനങ്ങൾ.

Thursday, July 28, 2011 at 9:54:00 PM PDT
മറുപടി

നല്ല വിശകലനം. ഇഷ്ടപ്പെട്ടു.

Thursday, July 28, 2011 at 9:54:00 PM PDT
മറുപടി

 നല്ലൊരു പഠനക്കുറിപ്പായിട്ടുണ്ട്.

Thursday, July 28, 2011 at 9:57:00 PM PDT
മറുപടി

ഋതുസഞ്ജന, ആസ്വാദനക്കുറിപ്പ് വളരെ നന്നായിരിക്കുന്നു..വളരെ വലുതെങ്കിലും,ആ കവിത പൂർണമായും ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു..കാരണം സംഗീതഭംഗി കൊണ്ട് ഈ കവിത വളരെയേറെപ്പേരെ ആകർഷിക്കുന്നുവെങ്കിലും, വരികൾക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഇത്തരം ആശയങ്ങൾ പലപ്പോഴും മനസ്സിലാകാതെ പോകാറാണ് പതിവ്..ആസ്വാദനക്കുറിപ്പിനൊത്ത് ഒരു തവണകൂടി കവിത കേട്ടപ്പോൾ കൂടുതൽ മനോഹരം....ആശംസകൾ

Thursday, July 28, 2011 at 10:17:00 PM PDT
മറുപടി

നന്നായി......

Thursday, July 28, 2011 at 10:44:00 PM PDT
മറുപടി

ലേഖനം നന്നായി എഴുതിയിരിക്കുന്നു. ചൊല്ലാൻ മധുരമുള്ള ശബ്ദമൊന്നുമില്ലെങ്കിലും ഞാനും പാടി നടന്നിട്ടുണ്ട് ഈ കവിത. ചൊത്സുഖം മാത്രമല്ല ഇത് അർത്ഥപൂർണ്ണവുമാണ്.

Thursday, July 28, 2011 at 11:42:00 PM PDT
മറുപടി

സ്കൂളിലെ പദ്യങ്ങ കാണാതെ പഠിക്കാന്‍ ബുദ്ടിമുട്ടയിരുന്നു എങ്കിലും, ഇത് നാന്‍ കാണാതെ പഠിച്ചു എത്രയോ തവണ ചൊല്ലിയിരിക്കുന്നു. ഒരു ജീവിതചക്രം വരികളുടെ മാസ്മരികതയോടെ അവതരിപ്പിച്ചതാണ് അതിന്റെ പ്രതേകത.

Thursday, July 28, 2011 at 11:59:00 PM PDT
മറുപടി

ചില മോഡേണ്‍ ആര്‍ട്ട്‌ ചിത്രകാരന്‍ മാരുടെ പടം നോക്കി നമ്മള്‍ പലരും പല അര്‍ത്ഥഉം കല്പികാറുള്ള പോലെ തോനീ ഈ നീരെക്ഷണവും. ഓരോ ആസ്വാദകന്റെ "intellectual capacity" അനുസരിച്ചുള്ള നീരീഷണങ്ങള്‍ .. കവിഎ ഇവയൊക്കെ ഉദേശംചിടുണ്ടോ എന്ന് എനിക്ക് സംശയം ..

Friday, July 29, 2011 at 12:18:00 AM PDT
മറുപടി

"കൊഴപ്പമില്ല " ;-)

- പിന്നെ ഈ കവിതയിലുള്ള ഭ്രാന്തന്‍ വേറെ എവിടെയും ഇല്ല കേട്ടോ... ഇത് വരെ ഉണ്ടായിട്ടില്ലാത്ത ആ പുതു മാനവനെ ആണ് കവി ഭ്രാന്തനിലൂടെ സ്വപ്നം കാണുന്നത് .. ഇത് വരെ ഉണ്ടായവര്‍ എല്ലാം ആരെന്നും (ചാത്തനും , പാണനും , പാണനാരും ....) അവരുടെ പണി എന്താണെന്നും ( അന്നത്തെ അന്നത്തിന ....) പറയിയുടെ മക്കളെ കുറിച്ചുള്ള വരികളില്‍ വ്യക്തമായി പറയുന്നുണ്ട് .

മധു സൂദനന്‍ നായരുടെ കവിതകള്‍ , അര്‍ത്ഥ ഗാമ്ഭീര്യതാല്‍ മേന്മായട്ടതാണ് ..അതിന്റെ താള നിബദ്ധത ഐസ് ക്രീമിന്റെ ചെറിപ്പഴം പോലെ സുന്ദരവും ... കരുത്തും ധീരതയും സൌന്ദര്യം പോലെ തന്നെ അവകളില്‍ അന്തര്‍ലീനമാണ് ...'കോയ്മയുടെ കോലങ്ങള്‍ എരിയുന്ന ജീവിത ച്ച്ചുടലക്ക് കൂട്ടിരിക്കുമ്പോള്‍' ഉണരുന്ന സ്വാഭാവിക ചിന്തയുടെ അനുരണനങ്ങള്‍ തന്നെ ആണ് ആ കരുത്തിനു സൌന്ദര്യവും ആഴവും പകരുന്നത് ..

Friday, July 29, 2011 at 12:26:00 AM PDT
മറുപടി

ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിടുള്ള കവിതയാണ് ഇത്. പക്ഷെ ഒരിക്കല്‍ പോലും അതിന്റെ അര്‍ഥം കൂടുതലായി മനസ്സിലാക്കാന്‍ ശ്രമിചിട്ടില്ലല്ലോ എന്ന് ഓര്‍ക്കുമ്പോ എനിക്ക് തന്നെ അത്ഭുതം. മധുസൂതനന്‍ നായരെ കുറിച്ച് കേട്ടിട്ടുള്ള വിമര്‍ശനങ്ങളില്‍ ഒന്നാണ് "ശബ്ദം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന ഒരാള്‍..മറ്റുള്ളവരുടെ കവിതകള്‍ ടൂണ്‍ ചെയ്തു പാടി പിടിച്ചു നില്‍ക്കുന്ന ഒരാള്‍ എന്നൊക്കെ" .കിങ്ങിണി കുട്ടിയുടെ[ anjune njan angane vilikkoo] ഈ പോസ്റ്റ്‌ ആ കവിതയോട് മാത്രമല്ല കവിയെ കുറിച്ചുള്ള perspective ലും മാറ്റം വരുത്തുന്നു. എത്രെയും പെട്ടന്ന് ഞാന്‍ പോയി ആ കവിത ഒന്ന് കേള്‍ക്കട്ടെ..thanks for this post my dear.. :)

Drishya

Friday, July 29, 2011 at 12:36:00 AM PDT
മറുപടി

ഒരു കാലത്ത് പ്രസിദ്ധപ്പെടുത്താൻ പോലും പ്രസാധകർ മടി കാണിച്ചിരുന്ന ഒരു കവിതയായിരുന്നൂ.ഇത്.. അദ്ദേഹം(മധുസൂദനൻ നായർ)തന്റെ സംഗീത പാടവം കൊണ്ട് മോഹനരാഗത്തിൽ “നാറാണത്ത് ഭ്രാന്തനും“,ശിവരഞിനിരാഗത്തിൽ അഗസ്ത്യഹ്രതയവും(അക്ഷരത്തെറ്റുണ്ട്)ഒക്കെ കാസറ്റില്ലാക്കി പൊതു ജനസമക്ഷം അവതരിപ്പിച്ചപ്പോൾ..കേരളീയർ അതു ഏറ്റുപാടി...അപോഴും ചില ബുദ്ധി ജീവികൾ...ഇതിനെ കാസറ്റു കവിതകൾ,പോപ്പ് കവിതകൾ എന്നൊക്കെ വിളിച്ചാക്ഷേപിച്ചു..ജനങ്ങളുടെ മനസ്സുകളിൽ ഇത് കുടിയേറിയപ്പോഴണ് ആദ്യമായി ഈ കവിത ‘കലാകൌമുദിയിൽ’ അച്ചടിച്ച് വരുന്നത്....പിന്നെ ഇത് പുസ്തകമാക്കിയപ്പോൾ ബെസ്റ്റ് സെല്ലറായി മാറി..ഭാഷാ പ്രയോഗത്തിലും, വേദ,ഉപനിഷത്,അഷ്ടാംഗഹ്രദയം (വൈദ്യശാസ്ത്രം)എന്നിവയുടെ മേളനത്തിലും ഈ മഹാനായ കവിയുടെ കവിതകൾ വളരെയേറെ ചിന്തിപ്പിക്കുന്നൂ..ഞങ്ങൾ ഒരേ നട്ടുകാരും,കൂട്ടുകാരുമാണെന്നുള്ള ചിന്ത തന്നെ എന്നെ ധന്യമാക്കുന്നൂ..ഋതുസഞ്ജന യുടെ ഈ ലേഖനത്തിന് എല്ലാ ഭാവുകങ്ങളും...ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നൂ..

Friday, July 29, 2011 at 12:54:00 AM PDT
മറുപടി

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage & Echmukutty: ആര്യമാവ് എന്ന് തന്നെയാണ് ശരി. ടൈപ്പിംഗ്‌ എറര്‍ ആണ്. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്. അക്ഷരത്തെറ്റുവന്നതിൽ ഖേദിക്കുന്നു

Friday, July 29, 2011 at 12:55:00 AM PDT
മറുപടി

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritageകവിത ഗൂഗിളിൽ നിന്നും എടുത്തതാണു. ആര്യത്വം എന്നു തന്നെയാണു ശരി. ആഢ്യത്വം തെറ്റാണു

Friday, July 29, 2011 at 1:12:00 AM PDT
മറുപടി

അവലോകനം ഇഷ്ടായി....അഭിനദ്ധനങ്ങള്‍ !

Friday, July 29, 2011 at 1:17:00 AM PDT
മറുപടി

സത്യം പറയട്ടെ. എല്ലാമൊന്നും മനസ്സിലായില്ല. പിന്നെ, ആ കവിത അര്‍ത്ഥം മനസ്സിലായില്ലെങ്കിലും കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. :-)

Friday, July 29, 2011 at 1:48:00 AM PDT
മറുപടി

അഞ്ജു..
നന്നായി ഈ ആസ്വാദനം.. പണ്ട് മുതലേ പരിചിതമായ ഒരു കവിതയുടെ വ്യത്യസ്ത മുഖം മനസിലാക്കി തന്നതില്‍ നന്ദിയുണ്ട്.. ഇടയ്ക്കയുടെ ദ്രുതതാളമാണ് സത്യത്തില്‍ എന്നെ ഈ കവിതയിലേക്ക് ആകൃഷ്ടനാക്കിയത്.. പാടി കേട്ട കവിതയുടെ ആ താളത്തില്‍ ലയിച്ചോട്ടു നേരമിരിക്കുമ്പോള്‍ മനസ്സ് ചെന്നെത്താന്‍ കഴിയാത്ത മറ്റെവിടെയോ പാറി നടക്കുന്നുണ്ടാകും.. കവിതയുടെ മാസ്മരിക തന്നെ.. എങ്കിലും ഈ പറഞ്ഞ സംഭവങ്ങള്‍ ഒന്നും മനസിലായിരുന്നില്ല.. (ഞാനീ പോളിടെക്നിക്കില്‍ ഒന്നും പഠിച്ചിട്ടില്ലേയ് :) )
കൂടുതല്‍ വിഞ്ജാനപ്രദവും ആസ്വാദ്യകരവുമായ പോസ്റ്റുകളും ഇവിടെ പ്രതീക്ഷിച്ചു കൊണ്ടു..
സ്നേഹപൂര്‍വ്വം..
ഒരു സംശയം : അഗ്നികോണ്‍ വടക്ക് കിഴക്കേ മൂലയില്‍ അല്ലെ..??

Friday, July 29, 2011 at 1:55:00 AM PDT
മറുപടി

എന്റെ ഓര്മ ശരിയാണെങ്കില്‍ നാരാണത്ത്‌ ഭ്രാന്തനും ആയി പരിചയത്തില്‍ ആകുന്നതു നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്.ചാച്ചന്റെ വീട്ടിലെ ഐതീഹ്യമാലയിലൂടെ "പറയി പെറ്റ പന്തിരു കുലത്തിലൂടെ..അന്നെ എന്നെ ആകര്ഷിച്ചതാണ് ഇദേഹത്തിന്റെ സ്വഭാവം.. ഇപ്പോളും ഓര്‍ക്കുന്നു ചുടല പറമ്പില്‍ ഭക്ഷണം പാകം ചെയ്ത രംഗവും, കാളി നൃത്തം ചെയ്യാന്‍ വരികയും..ഭീകര നൃത്തം കണ്ടു പൊട്ടി ചിരിച്ചതും.. വരം ചോദിച്ച കാളിയോടു വലതു കാലിലെ മുടന്തു ഇടതു കാലിലേക്ക് ആക്കാന്‍ പറഞ്ഞതും.. ഒരിക്കലും മറക്കാത്ത കഥ.. അതിലെ കഥാപാത്രത്തെ മധുസൂദനന്‍ നായരുടെ കവിതകളില്‍ മറ്റൊരു രീതിയില്‍ താളത്തില്‍ കണ്ടപ്പോള്‍ ഇഷ്ട്ടപെട്ടു.. സ്വയം ഭ്രാന്തന്‍ ആണെന്ന് പറയുന്ന ഭ്രാന്തില്ലാതിരുന്ന മനുഷ്യന്‍ ..

Friday, July 29, 2011 at 1:58:00 AM PDT
മറുപടി

@Sandeep.A.Kവടക്കുകിഴക്ക്‌ (ഈശാനകോണ്‍)
തെക്കുകിഴക്ക്‌ (അഗ്നികോണ്‍)
തെക്കുപടിഞ്ഞാറ് (നിരധികോണ്‍)
വടക്കുപടിഞ്ഞാറ് (വായുകോണ്‍)

ഇങ്ങനെയാണു വേദത്തിലും വാസ്തുശാസ്ത്രത്തിലും പറഞ്ഞിരിക്കുന്നത്. തെക്കുകിഴക്ക് മൂലയിൽ തന്നെയാണു അഗ്നികോൺ. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

Friday, July 29, 2011 at 2:15:00 AM PDT
മറുപടി

പഠനകാലത്തിനു ശേഷം ഒരു പക്ഷെ ഏറ്റവും കൂടുതൽ ചൊല്ലിയ കവിതയാണ് ഇത്. അതിന്റെ അർത്ഥം അന്നും ഇന്നും ശ്രദ്ധിച്ചിട്ടില്ല.
ആശംസകൾ...

Friday, July 29, 2011 at 2:21:00 AM PDT
മറുപടി

1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'നാറാണത്തുഭ്രാന്തൻ' എന്ന കവിതാ സമാഹാരത്തിനാണു. . പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
ഋതുസഞ്ജന പറഞ്ഞതു പോലെ പറയിപെറ്റ പന്തിരുകുലത്തിന്റേയും അതിലൊരുവനായ നാറാണത്ത് ഭ്രാന്തന്റേയും കഥകളുടെ ഒരു പുനരാഖ്യാനമല്ല ഈ കവിത. പന്ത്രണ്ടു മക്കളെ പെറ്റ ഒരമ്മയുടെ പന്ത്രണ്ടാമത്തെ പുത്രനാണു നമ്മുടെ കവി എന്നത് കവിതാബാഹ്യമായ ഒരു കൌതുകം!!!!


ഇനി നാറാണത്തുഭ്രാന്തനെ കുറിച്ച്

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌.

മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോൾ തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരുവാനാണ് നാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെ നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

Friday, July 29, 2011 at 2:28:00 AM PDT
മറുപടി

ഋതുസഞ്ജനയുടെ ലേഖനം വളരെ മനോഹരമായിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന ആന്തരാർത്ഥങ്ങൾ ഇതു വരേയും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരുപാട് പുതിയ അറിവുകൾ നല്കുന്നു ഈ ആസ്വാദനക്കുറിപ്പ്.കവിതയെ പുതിയ കോണുകളിൽ നോക്കിക്കാണുന്ന ഋതുസഞ്ജന ഈ ബ്ലോഗിന്റെ നാലു ചുമരുകളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല എന്നും ഞാൻ തീർത്തു പറയാം. വേദങ്ങളിലേയും ഉപനിഷത്തുകളിലേയും വിലപ്പെട്ട അറിവുകൾ വായനക്കാരിലേക്കു ചൊരിയുന്ന ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഋതുസഞ്ജനയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത പോസ്റ്റ് എഴുതുമ്പോൾ ഞങ്ങൾ ഇയാളിൽ നിന്നും പ്രതീക്ഷിക്കുന്ന ലെവൽ എതാണു എന്നു മനസ്സിൽ കണ്ടു വേണം എഴുതാൻ. ഈ പോസ്റ്റ് പോലെ തന്നെ:) എല്ലാ ഭാവുകങ്ങളും നേരുന്നു

Friday, July 29, 2011 at 2:34:00 AM PDT
മറുപടി

തലയിലൂടെ പുകയോ പൊന്നീച്ചകളോ എന്തൊക്കെയോ വരുന്നു.. പണ്ട് ഈ ബ്ലോഗിൽ വായിച്ച കമന്റ് പോലെ "തലയിൽ മലയാളം ഡിക്ഷ്നറി വീണു വട്ടായതാണോ നിനക്ക്:)"

Friday, July 29, 2011 at 2:44:00 AM PDT
മറുപടി

ആളൊരു ബുദ്ധിജീവി ആണല്ലേ.. മറ്റേ ബ്ലോഗ് വായിച്ചാൽ പറയില്ല. ശലഭച്ചിറകുകൾ കൊഴ്ഹിയുന്ന ശിശിരത്തിൽ.. രണ്ടും ഇനിയും വിജയിക്കട്ടെ

Friday, July 29, 2011 at 2:57:00 AM PDT
മറുപടി

നേഹയുടെ കമന്റ് കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. എനിക്കും കൂടുതൽ വല്ലതും പറയണം. കാരണം ഈ പോസ്റ്റ് എനിക്ക് അത്രക്കിഷ്ടമായി:)

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.


നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തെ ചെത്തല്ലൂർ ഉണ്ടായിരുന്ന അഥവാ ഉള്ള നാരായണമംഗലത്ത്‌ മനയിലാണ്‌ നാറാണത്തുഭ്രാന്തന്റെ ജനനം. ബ്രാഹ്മണരുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചുടലക്കാട്ടിൽ അന്തിയുറങ്ങുകയും, മലമുകളിലേക്ക്‌ വലിയ പാറ ഉരുട്ടിക്കയറ്റി തിരിച്ചു താഴ്‌വാരത്തേക്ക്‌ ഉരുട്ടിവിടുന്നതും അദ്ദേഹത്തിന്റെ രീതികളായിരുന്നു. ഇങ്ങനെ അദ്ദേഹം ചെയ്തു എന്നു പറയപ്പെടുന്ന രായിരനല്ലൂർ മലയിൽ കല്ലുമായി നിൽക്കുന്ന നാറാണത്ത് ഭ്രാന്തന്റെ പൂർണകായ പ്രതിമ ഉണ്ട്. അദ്ദേഹം പ്രത്യക്ഷപ്പെടുത്തി എന്നു പറയപ്പെടുന്ന ഭദ്രകാളിയുടെ പ്രതിഷ്ട്ഠയും ഇവിടെയുണ്ട്. ഇദ്ദേഹത്തിന് ജ്യോതിഷവിദ്യയിൽ അപാര പാണ്ഡിത്യമുണ്ടായിരുന്നു.പന്തിരുകുലത്തിലെ മറ്റംഗങ്ങളേപ്പോലെ ഒരു അവതാരപുരുഷനായാണ്‌ നാറാണത്ത്‌ ഭ്രാന്തനേയും കരുതിപ്പോരുന്നത്

മധുസൂദനൻ നായരുടെ കവിത മനോഹരമാണെന്ന കാര്യത്തിൽ തർക്കമില്ല. ഈ ആസ്വാദനക്കുറിപ്പിനെ പറ്റി പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വളരെ വളരെ വളരെ വളരെ വളരെ മനോഹരം. ഇനിയും ഇങ്ങനത്തെ പോസ്റ്റുകൾ എഴുതണം

Friday, July 29, 2011 at 3:02:00 AM PDT
മറുപടി

വായനക്കാരെല്ലാം കൂടി ഈ ബ്ലോഗിനെ ഒരു മിനി എൻസൈക്ലോപീഡിയ' വിക്കിപീഡിയ ഒക്കെ ആക്കി മാറ്റിയിട്ടുണ്ടല്ലോ!!!!!!!!!!!!!!!!!!!!!! കൊള്ളാം, പോസ്റ്റും അതേ പോലെ വായനക്കാരും.

Friday, July 29, 2011 at 3:16:00 AM PDT
മറുപടി

"തെക്കുപടിഞ്ഞാറ് (നിരധികോണ്‍) "

നിരൃതി അല്ലെങ്കില്‍ നിരുതി (നിരധി എന്നു കേട്ടിട്ടില്ല ഇനി ഉണ്ടോ ? )

ഇനി ഇമ്പൊസിഷന്‍ എഴുതിക്കും

Friday, July 29, 2011 at 3:17:00 AM PDT
മറുപടി
This comment has been removed by the author.
Friday, July 29, 2011 at 3:18:00 AM PDT
മറുപടി

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritageഅയ്യോ ഇമ്പോസിഷൻ എഴുതിക്കല്ലേ. പെട്ടന്ന് ടൈപ്പിയപ്പോൾ വന്ന തെറ്റാണു. നിരുതി എന്നു തിരുത്തി വായിക്കാൻ അപേക്ഷ. അങ്കിളിനു നന്ദി:)

Friday, July 29, 2011 at 3:27:00 AM PDT
മറുപടി

ഓരോ വരിയും ആരെങ്കിലും വ്യക്തമായി പറഞ്ഞു തന്നിരുന്നെങ്കിൽ..
അറിവുള്ളവർ വിശദമായി എഴുതൂ.
ഓരോ പ്രാവശ്യവും ഈ കവിത വായിക്കുമ്പോൾ, ഓരോ വ്യാഖ്യാനങ്ങളാണ്‌ തോന്നുന്നത്‌. ഓരോ ആശയങ്ങളും.
പല വാക്കുകളുടെയും അർത്ഥം തന്നെ മനസ്സിലാകുന്നില്ല. അറിവുള്ളവർ പറഞ്ഞു തരൂ..

Tracking..

ഈ ഒരു വിഷയം എഴുതിയതിൽ Anju അഭിനന്ദനം അർഹിക്കുന്നു.

Friday, July 29, 2011 at 3:28:00 AM PDT
മറുപടി

"ഇന്ദ്രൊ വഹ്നി പിതൃപതി നിരൃതിര്‍
മരീചിര്‍വരുണോ മരുത്‌
കുബേര ഈശഃ പതയഃ പൂര്‍വാദീനാം ദിശാം ക്രമാത്‌"

കിഴക്ക്‌, തെക്കു കിഴക്ക്‌, തെക്ക്‌ തെക്കു പടിഞ്ഞാറ്‌, പടിഞ്ഞാറ്‌, വടക്കു പടിഞ്ഞാറ്‌, വടക്ക്‌, വടക്കു കിഴക്ക്‌ എന്നീ ദിശാനാഥന്മാരെകുറിയ്ക്കുന്ന ശ്ലോകം
ഇന്ദ്രന്‍, അഗ്നി, യമന്‍,നിരൃതി, മരീചി, വരുണന്‍, കുബേരന്‍, ശിവന്‍

Friday, July 29, 2011 at 3:43:00 AM PDT
മറുപടി

പന്തിരുകുലത്തിലെ അംഗമായ നാറാണത്ത് ഭ്രാന്തന്‍ അഞ്ചാമത്തെ പുത്രനായാണ്‌ കരുതിപോരുന്നത് . അദ്ദേഹത്തെ എടുത്തു വളര്‍ത്തിയത്‌ ഒരു ബ്രാഹ്മണ കുടുംബമാണ് . നിളയുടെ സഖിയായ തൂതപുഴയുടെ തീരത്ത് നിന്നാണ് അദ്ദേഹത്തിനെ കിട്ടിയത്‌ എന്ന് പറയപ്പെടുന്നുണ്ട് . ചെത്തലൂര്‍ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ബാല്യകാലം . നാറാണത്ത് മംഗലത്ത്‌ മനയിലുള്ളവരാണ് അദ്ദേഹത്തിനെ എടുത്ത് വളര്‍ത്തിയത്‌ . അതുകൊണ്ട് അദേഹത്തിന്റെ തറവാടായി കരുതിപ്പോരുന്നത് ചെത്തലൂരിലുള്ള മനയെയാണ് . അദ്ദേഹത്തിന് അവര്‍ നല്‍കിയിരുന്ന പേര് നാരായണ്‍ എന്നായിരുന്നു . എട്ടാമത്തെ വയസ്സില്‍ ഉപനയനം ചെയ്ത്, വേദം പഠിക്കാനായി തിരുവേഗപ്പുറയിലെ ' അഴോപ്പറ ' എന്ന മനയിലേക്ക് കൊണ്ട് വന്നു . അവിടെ വേദം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് മാനസിക വിഭ്രാന്തി ഉണ്ടായത്‌ എന്നാണ് പറയപ്പെടുന്നത് . ഏകദ്ദേശം അദ്ദേഹത്തിന് പത്തു വയസ്സിന്റെ ഉള്ളിലാണ് ചിത്ത ഭ്രംമം സംഭവിച്ചത് എന്നും യഥാർഥത്തിൽ അദ്ദേഹത്തിനു ഭ്രാന്തുണ്ടായിരുന്നില്ല എന്നും അത്രമേൽ വിജ്ഞാനിയായിരുന്നു എന്നും പറയപ്പെടുന്നു. പന്തിരുകുലത്തിലെ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിന്റെ ദിവ്യത്വങ്ങള്‍ ഒട്ടനവധി പറയപ്പെടുന്നുണ്ട് . ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള കഥകള്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് യഥാര്‍ത്ഥ ജീവിത യാഥാർത്ഥ്യങ്ങളെയാണു.

Friday, July 29, 2011 at 3:45:00 AM PDT
മറുപടി

അദ്ദേഹത്തിന്റെ ദിവ്യത്വങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് രായിരനെല്ലൂര്‍ മലകയറ്റം . ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തി പ്പെട്ടത്‌ രായിരനെലൂര്‍ മലയുടെ താഴ്വരയിലാണ് . അഞ്ചൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. അതിന്റെ മുകള്‍ ഭാഗം പരന്ന പ്രതലം ആയിരുന്നു . സാധാരണ ഒരു മനുഷ്യന് തനിച്ച് നടക്കാനും കയറാനും ബുദ്ധിമുട്ടുള്ള ആ മലയുടെ മുകളില്‍ മനുഷ്യവാസം തീരെയുണ്ടായിരുന്നില്ല . അദ്ദേഹം ദിവസവും പ്രഭാതത്തില്‍ വന്ന് അവിടെ കിടക്കുന്ന വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ്വരയില്‍ നിന്ന് വളരെ പ്രയാസപ്പെട്ട് മലയുടെ മുകളിലേക്ക് കേറ്റുന്നു. മുകളില്‍ എത്തികഴിഞ്ഞാല്‍ ആ കല്ല്‌ താഴേയ്ക്ക് തള്ളിയിടുന്നു . എന്നിട്ട് നിഷ്പ്രയാസം ആ കല്ല്‌ താഴേക്ക് പോകുന്നത് നോക്കി ഉറക്കെ കൈകൊട്ടി പൊട്ടിച്ചിരിക്കും . ഇത്തരത്തിലുള്ള പ്രവൃത്തി അദ്ദേഹത്തിന്റെ സ്ഥിരം തൊഴിലായി മാറി . അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തി കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു . അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാറായണന്‍ എന്നത് പിന്നീട് നാറാണത്ത് ഭ്രാന്തന്‍ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്‌ .
ദിവ്യനായ അദ്ദേഹത്തിന്റെ ജീവിത ദിനചര്യം ആയ ഈ പ്രവൃത്തിയില്‍ നിന്ന് നമുക്ക് ഒരു വലിയ സാരോപദേശമാണ് നല്‍കുന്നത് . മനുഷ്യന്‍ വളരെ കഷ്ടപ്പെട്ടാണ്‌ ഉന്നതങ്ങളില്‍ എത്തുന്നത് . പക്ഷെ ഒരു നിമിഷം കൊണ്ട് അത് നശിക്കുന്നു . അത് പോലെ പണം ഉണ്ടാക്കാന്‍ വേണ്ടി എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാണിക്കാത്ത മനുഷ്യര്‍ അതിന്റെ നശ്വരതയെ കുറിച്ച് ചിന്തിക്കുന്നതേയില്ല . അദ്ദേഹം ലളിതമായൊരു ഉദാഹരണത്തിലൂടെ എത്ര വലിയ സത്യമാണ് കാണിച്ചുതരുന്നത് .

Friday, July 29, 2011 at 3:54:00 AM PDT
മറുപടി

ഈ ലേഖനം എഴുതിയ അഞ്ജു എന്തു കൊണ്ടും തികഞ്ഞ അഭിനന്ദനമർഹിക്കുന്നു. വളരെ നല്ല ഒരു വായനാനുഭവം ആണു നല്കിയത്. ആരും ഇതു വരെ പറഞ്ഞു കേൾക്കാത്ത കുറേ അറിവുകൾ.. ഇവിടെ ആരൊക്കെയോ ആവശ്യപ്പെട്ടതു പോലെ ആ കവിതയുടെ മുഴുവൻ ആശയവും വ്യക്തമാക്കിയാൽ നന്നായിരിക്കും. വളരെ നീണ്ട ഒരു കവിത ആയതിനാൽ അത്ര എളുപ്പമല്ലെന്നറിയാം. എൻകിലും വളരെ നന്നായിരിക്കും ശ്രമിച്ചാൽ. അഞ്ജുവിന്റെ മറുപടി പ്രതീക്ഷിക്കുന്നു

Friday, July 29, 2011 at 4:01:00 AM PDT
മറുപടി

നാറാണത്തു ഭ്രാന്തനെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ കിട്ടിയ വിവരങ്ങൾ

"ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജൂലൈ മാസത്തിലായിരുന്നു അത്,വേദി കുഞ്ചു പിള്ളാ അവാര്‍ഡ്‌ ദാന ചടങ്ങ്.സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരധ്യാപകന്‍ വേദിയിലെത്തി തന്‍റെ കവിത ആലപിച്ചു.സദസ്സിലുള്ളവര്‍ തീക്ഷ്ണമായ ശബ്ദത്തിലും കവിതയുടെ കാവ്യാത്മകമായ രചനാ പാടവത്തിലും മയങ്ങി വേറൊരു തലത്തിലേക്ക് ഉയര്ത്തപ്പെട്ടെ നിമിഷങ്ങള്‍.അധ്യാപകനായ കവി തന്‍റെ കവിത പാടി അവസാനിപ്പിച്ചതും നിലക്കാത്ത കരഘോഷങ്ങളോടെ സദസ്യര്‍ ആ കവിതയെ വരവേറ്റതും ഒരു തുടക്കമായിരുന്നു.
1986 ലെ കുഞ്ചു പിള്ളാ സാഹിത്യ അവാര്‍ഡും 1993 ലെ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ ഒരു കവിതയുടെ തുടക്കം.ആ കവിയെ നാം എല്ലാവരും അറിയും Prof.വി മധുസൂദനന്‍ നായര്‍,കവിയെക്കാള്‍ പ്രശസ്തി നേടാനുള്ള നിയോഗമായിരുന്നു ആ കവിതയ്ക്ക് ഒരു തലമുറയെ അക്ഷര പിച്ച നടത്തിയ കവിത ''നാറാണത്തു ഭ്രാന്തന്‍''.മലയാള കവിതാ ചരിത്രത്തിലെ സമാനതകളില്ലാത്ത അത്ഭുതം.കവിത പുറത്തു വന്നു ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇരുപത്തിയഞ്ച് വര്ഷം കഴിഞ്ഞ ഈ അവസരത്തിലും ''നാറാണത്തു ഭ്രാന്തന്‍'' നമ്മെ അമ്പരപ്പിക്കുന്നു,വില്‍പ്പനയുടെ കാര്യത്തില്‍ പുസ്തക രൂപത്തിലും, കാസറ്റ് രൂപത്തിലും നിരവധി നാഴിക കല്ലുകള്‍ തീര്‍ത്ത കവിത ."


18 വർഷങ്ങൾക്ക് മുൻപാണു നാറാണത്തുഭ്രാന്തൻ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. അതിനും എത്രയോ മുൻപു തന്നെ ഈ കവിത ജനകീയമായിക്കഴിഞ്ഞിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണു. ഇന്നും എവർക്കും പ്രിയപ്പെട്ട കവിതയായി തുടരുന്നു. എച്ച്മു ചേച്ചി പറഞ്ഞതു പോലെ ഭിക്ഷക്കാരുടെ ഇടയിൽ പോലും...

Friday, July 29, 2011 at 4:10:00 AM PDT
മറുപടി

കവിതയുടെ വിശകലനം എളുപ്പമായിരിക്കും എന്നാണു ഈ ലേഖനം വായിക്കുന്നതു വരെ ഞാൻ കരുതിയത്. ഋതുസഞ്ജനയുടെ ഈ ലേഖനം എനിക്ക് പുതിയ മാനങ്ങൾ നല്കി. എന്തായാലും ആഗസ്റ്റ് ആദ്യവാരത്തോടെ ഞാൻ തുടങ്ങാൻ പോകുന്ന ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് ഈ കവിതയുടെ പൂർണ്ണമായ ആസ്വാദനം ആയിരിക്കും:)

Friday, July 29, 2011 at 4:21:00 AM PDT
മറുപടി

"@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage & Echmukutty: ആര്യമാവ് എന്ന് തന്നെയാണ് ശരി. ടൈപ്പിംഗ്‌ എറര്‍ ആണ്. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്
"
അര്യമാ, ആര്യമാ ഇവ രണ്ടും ശരി ആയ പദങ്ങള്‍
മലയാളത്തിലാക്കുമ്പോള്‍ ആര്യമാന്‍ അഥവാ ആര്യമാവ്‌, അര്യമാന്‍ അഥവാ അര്യമാവ്‌

Friday, July 29, 2011 at 5:18:00 AM PDT
മറുപടി

കല്ലുരുട്ടി കയറ്റുന്നതും, പിന്നീട്‌ താഴേക്ക്‌ വിടുന്നതും.. മനസ്സിന്റെ സമനില നഷ്ടപ്പെട്ട ഒരുവന്റെ നിരുപദ്രവമായ ഒരു പ്രവൃത്തി.

ഏതു പ്രവൃത്തിക്കും ഒരു വ്യാഖ്യാനം നൽകിയ വഴിയിൽ അതിനും ഒരു വ്യാഖ്യാനം വന്നതാണെങ്കിലോ? (ഇതേ കല്ല് ആരുടെയെങ്കിൽ പുറത്ത്‌ വീണിരുന്നെങ്കിൽ മറ്റൊരു വ്യാഖ്യാനം വരുമായിരുന്നില്ലേ?)
ബ്രാഹ്മണനു ജനിച്ചതു കൊണ്ട്‌, നാറാണത്തിനും കുറച്ച്‌ ദിവ്യത്വം ഇരിക്കട്ടെ എന്നു വിചാരിച്ച്‌ ഒരു കഥ മെനഞ്ഞതാണെങ്കിലോ?.. മറ്റു കഥകളെല്ലാം (കാളിയുടെയും, മന്തും..) കെട്ടു കഥകളാവാനല്ലേ സാദ്ധ്യത ?.. ഒന്നു മാറി ചിന്തിച്ചപ്പോൾ തോന്നിയതാണ്‌. കഥകളിൽ സത്യം തിരയുന്നത്‌ വെറുതെയാണ്‌..എങ്കിൽ കൂടിയും.. യുക്തിക്ക്‌ നിരക്കുന്നതല്ലേ വിശ്വസിക്കുവാനും സൗകര്യം?

Friday, July 29, 2011 at 5:42:00 AM PDT
മറുപടി

@ Sabu M H
കഥകള്‍ കഥകള്‍ ആണെങ്കിലും അവയിലൂടെ പ്രചരിപ്പിക്കാനുദ്ദേശിച്ച തത്വങ്ങള്‍ എനിക്കിഷ്ടപ്പെട്ടവ ആണ്‌.

കാളിയുടെയും മന്തിന്റെയും കഥ കെട്ടുകഥ തന്നെ ആകട്ടെ, പക്ഷെ അതില്‍ കൂടി അദ്ദേഹം പറഞ്ഞതോ?

അതു വിശ്വസിക്കാത്തതുകൊണ്ടല്ലെ ഇന്നും ആളുകള്‍ ചരടു ജപിച്ചു കെട്ടാനും യന്ത്രം വാങ്ങാനും ക്യൂ നില്‍ക്കുന്നത്‌?

Friday, July 29, 2011 at 7:13:00 AM PDT
മറുപടി

മധുസൂദനന്‍ നായരുടെ ഈ കവിത സ്കൂള്‍ കലാമേളകളിലെ നിത്യ സാന്നിധ്യമെന്നതിലപ്പുറം ഇതിന്‍റെ സാരാര്‍ത്ഥ മുഴക്കങ്ങള്‍ വല്ലാതൊരു അനുഭൂതിയായിരുന്നു ....
ഇപ്പോള്‍ ഇതിനോരാസ്വദനക്കുറിപ്പെഴുതി വീണ്ടും ഓര്‍മകളില്‍ കൊണ്ടു വന്നതിനു നന്ദി....

Friday, July 29, 2011 at 9:14:00 AM PDT
മറുപടി

@സാബു MH :പുരാണങ്ങളുടെ സത്യവും മിഥ്യയും തേടിപ്പോകുന്നതിൽ അർത്ഥമില്ല. കെട്ടുകഥകളാണെങ്കിൽക്കൂടിത്തന്നെ അതിൽ നിന്നും നമുക്കുൾക്കൊള്ളാൻ പുതിയ അറിവുകളും പാഠങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. താങ്കൾ പറഞ്ഞതും വളരെ താല്പര്യമുണ്ടാക്കുന്ന കാര്യമാണ്. നമ്മുടെ പുരാണങ്ങളിലേയും ചരിത്രങ്ങളിലേയും നേരും പതിരും അന്വേഷിച്ച് ഒരു പഠനം,ആർക്കെങ്കിലും ശ്രമിക്കാവുന്നതാണ്, വളരെ intersting ആയിരിക്കും.

Friday, July 29, 2011 at 9:45:00 AM PDT
മറുപടി

ഈ കവിത മുഴുവനായും അവലോകനം ചെയ്യാൻ കഴിയുമോ എന്ന് എനിക്കിപ്പോഴും സംശയമാണ്. കാരണം ഇനിയും കാണാൻ കഴിയാത്ത അർത്ഥതലങ്ങൾ ഓരോ വരികൾക്കുമിടയിൽ ഉണ്ടോ എന്ന് തീർത്ത് പറയാൻ കഴിയില്ല. ഈ പോസ്റ്റ് എഴുതാൻ വേണ്ടി നാറാണത്ത്ഭ്രാന്തൻ വായിച്ചപ്പോൾ എനിക്ക് ആശയക്കുഴപ്പമുണ്ടാക്കിയ ചില പ്രയോഗങ്ങളും അവയുടെ അർത്ഥവും താഴെച്ചേർക്കുന്നു.കവിതയുടെ മുഴുവൻ ആശയവും അന്വേഷിക്കുന്നവർക്ക് ഇത് തീർച്ചയായും ഉപകാരപ്രദമായിരിക്കും.

"പന്ത്രണ്ടു രാശിയും നീറ്റുമമ്മേ …….
നിന്റെ മക്കളിൽ ഞാനാണനാഥൻ…………"
പന്ത്രണ്ട് രാശി: മേടം തൊട്ട് മീനം വരെയുള്ള രാശികൾ. പന്ത്രണ്ട് മാസവും അതായത് സർവ്വകാലങ്ങളും,സർവ്വസ്ഥലങ്ങളും.പന്ത്രണ്ട് മക്കളുടെ വർഗങ്ങളും എന്നും വിവക്ഷ.

"കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ "
കോയ്മ-അധികാരം. മരിച്ചു കഴിഞ്ഞാൽ ഭൂമിയിലുണ്ടായിരുന്ന അധികാരങ്ങളെല്ലാം ഇല്ലാതാകുന്നതിനെ സൂചിപ്പിച്ചിരിക്കുന്നു.

"രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ "
രാശിപ്രമാണങ്ങൾ: ജനനസമയത്ത് രാശിമാനം മാറുന്നതിനനുസരിച്ച് ജനിക്കുന്ന ആളിന്റെ
രൂപ സ്വഭാവങ്ങൾക്ക് മാറ്റം വരുമെന്ന് ജ്യോതിഷം. പ്രദേശത്തിനനുസരിച്ച് രാശിമാനം വ്യത്യാസപ്പെടും.
നീചരാശി:ബലഹീനമായ രാശി, നീചന്മാരുടെ കൂട്ടം.

"താളമർമ്മങ്ങൾ പൊട്ടിത്തെറിച്ച തൃഷ്ണാർത്തമാം
ദുർമ്മദത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ധ്യം കുടിച്ചും തെഴുത്തും മുതിർന്നവർ"
മാദനക്രിയായന്ത്രം:മദവർദ്ധനയുണ്ടാക്കാനുള്ള ആഭിചാരയന്ത്രം(അഥർവ്വവേദം)
ആന്ധ്യം:അന്ധത,അജ്ഞാനം.

"ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ "
ഉറവിന്റെ കല്ലെറിഞ്ഞ്: സ്നേഹം ഭാവിച്ചു കൊണ്ട് കല്ലെറിഞ്ഞ്,ചതി

Friday, July 29, 2011 at 10:02:00 AM PDT
മറുപടി

"ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു "
ചാത്തിരാങ്കം:സംഘക്കളി,നമ്പൂതിരിമാരുടെ അനുഷ്ഠാനകളി. എല്ലാ ജാതിയുടേയും പ്രതീകാത്മകമായ വേഷങ്ങളുണ്ടാകും ഇതിൽ. എന്നാൽ അന്യജാതിക്കാരുടെ വേഷങ്ങൾ കേവലം പ്രദർശനത്തിനാണ്. ജീവിതത്തിൽ ജാത്യതീതമായ ചിന്തയില്ലാതിരുന്നു അക്കാലത്തും.

"അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ"
ഗാർഹപത്യത്തിന്നു സപ്തമുഘ ജടരാഗ്നിയത്രെ:അഗ്നിഹോത്രി കെടാതെ സൂക്ഷിക്കേണ്ട അഗ്നികളിലൊന്നാണ് ഗാർഹപത്യം. ഇത് ഗാർഹിക യജ്ഞ ബിംബവുമാണത്രേ. ദർശം, പൂർണ്ണമാസം, ചാതുർമാസ്യം, ആഗ്രയണം, അതിഥിപൂജനം, ഹോമം, വൈശ്വദേവം എന്നിവയോടു കൂടിയതാണ് അഗ്നിഹോത്രം. ഇവയിലൂടെ സപ്തലോകങ്ങളെ പ്രാപിക്കാനാകും എന്നാൽ തെറ്റിയാൽ ഏഴും നഷ്ടമാകും. ദോഷം മുൻ തലമുറകളേയും പിൻ തലമുറകളേയുമൊക്കെ ബാധിക്കുകയും ചെയ്യും. ഇന്നാകട്ടെ അഗ്നിഹോത്രിക്കും തെറ്റാതെ നിവൃത്തിയില്ല, ആകെ വളരുന്നത് ഏഴു മുഖങ്ങളുള്ള ജടരാഗ്നി ജ്വാലകളാണ്(അഗ്നിക്ക് ഏഴു ജ്വാലാമുഖങ്ങൾ(സപ്തജിഹ്വകൾ)ഉണ്ടെന്ന് മുണ്ഡകോപനിഷത്ത്.

Friday, July 29, 2011 at 10:14:00 AM PDT
മറുപടി

"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം "
ജീവന്റെ നീതിക്കിരിക്കുന്ന പ്രാവിന്റെ: ഷിബി യുടെ കഥ സൂചിപ്പിച്ചിരിക്കുന്നു.

"പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടായ്‌വരും"
അദ്വൈത പദ്മം: ദ്വൈത ഭാവമില്ലാത്ത,ആദിയിൽ സ്വയം സൃഷ്ടിയായ പദ്മം.താമരയിൽ വിശ്വസൃഷ്ടാവെന്ന പോലെ അദ്വയബോധത്തിന്റെ താമരയിൽ പുതിയ മാനുഷികതയുടെ പിറവിയുണ്ടാകും എന്ന് പ്രതീക്ഷ.

"അവനിൽനിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണിൽ പരക്കും"
വിശ്വസ്വയം പ്രഭാപടലം: ബ്രഹ്മാണ്ഡവ്യാപിയായ പ്രജ്ഞാതേജസ്സ്.

Friday, July 29, 2011 at 2:08:00 PM PDT
മറുപടി

ഈ കവിതയ്ക്ക്‌ കവി തന്നെ എഴുതിയ വ്യാഖ്യാനം എവിടെയെങ്കിലും ലഭ്യമാണോ? ചേർത്തു വെച്ച്‌ വായിക്കാനാണ്‌. ഇതു തന്നെയാണ്‌ കവി ഉദ്ദേശിച്ചത്‌ എന്നെങ്ങനെ അറിയും?.
ഈ എഴുതിയ വ്യാഖ്യാനങ്ങളെല്ലാം, പലരും പല പുസ്തങ്ങളിൽ നിന്നെടുത്ത്‌ പല ആശയങ്ങളുമായി ഒത്തു ചേർത്ത്‌ എഴുതിയത്‌ കൊണ്ട്‌ എങ്ങനെ ഇതാണ്‌ കവി എഴുതിയതെന്ന് അനുമാനിക്കാൻ കഴിയും?

ജനകീയ കവിത എന്ന് പറഞ്ഞ്‌ പാടി നടന്ന ഈ കവിത ഇത്ര നാളും ആർക്കും ഒന്നും മനസ്സിലാവാതെ പൊയ ഒന്നായിരുന്നില്ലേ എന്ന കാര്യത്തിൽ ഒരു തമാശയുണ്ട്‌!. അങ്ങനെ പറയുമ്പോൾ, 'വെറും ശബ്ദം കൊണ്ട്‌ ജനപ്രീതി നേടിയ കവിത അല്ലെങ്കിൽ കവി' എന്നു മുമ്പ്‌ ചിലർ പറഞ്ഞതിൽ വാസ്തവമില്ലേ എന്ന് സംശയിക്കേണ്ടി വരുന്നു!. സംസ്കൃതവും, പുരാണവും, വാസ്തു വിദ്യയും എല്ലാം വായിച്ചു മനസ്സിലാക്കിയാൽ മാത്രമെ ഈ കവിത പൂർണ്ണമായും മനസ്സിലാവുകയുള്ളൂ എന്നല്ലേ ഇതു വരെ വായിച്ച കമന്റ്‌ വെച്ച്‌ മനസ്സിലാക്കേണ്ടത്‌?!. എന്നിട്ടും ഈ കവിത ജനകീയമായി എന്നു പറയുന്നതിൽ എന്തോ ഒരു പന്തികേടില്ലേ ? :). കഥ അറിയാതെ ആട്ടം കാണുകയായിരുന്നു എല്ലാവരും?! (അതോ marketing ന്റെ വിജയമോ?)

ശിബി രാജാവിന്റെ കഥ പറയുമ്പോഴും, രണ്ടാമത്തെ വരി
'ജാതകം നോക്കുന്നു ദൈത്യന്യാസനം'
ആ കഥയുമായി ഒത്തുപോകുന്നുണ്ടോ? അതോ അതിനു മറ്റെന്തെങ്കിലും അർത്ഥമുണ്ടോ?

tracking..

Friday, July 29, 2011 at 7:52:00 PM PDT
മറുപടി

""ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
"

ഛാന്ദോഗ്യം എന്ന ഉപനിഷത്തില്‍ ഒരു കഥ ഉണ്ട്‌
ജാബാല എന്ന ഒരു സ്ത്രീയ്ക്ക്‌ തന്റെ ജീവിതത്തിലെ ഏതോ ഒരു ഘട്ടത്തില്‍ ആരില്‍ നിന്നൊ മകനായി പിറന്ന സത്യകാമന്‍ എന്ന ബാലന്റെ കഥ

ആ ബാലന്‍ വിദ്യാഭ്യാസത്തിനായി ഗുരുവിനടുത്തേക്കു ആദ്യമായി പോകുമ്പോള്‍ അമ്മയോടു ചോദിക്കുന്നു

അമ്മെ എന്റെ ഗോത്രം ഏതാണെന്നു ഗുരു ചോദിക്കുമ്പോള്‍ ഞാന്‍ എന്താണ്‌ പറയേണ്ടത്‌ എന്ന്

(അതായത്‌ അവന്റെ അച്ഛന്‍ ആരാണ്‌ എന്ന്)

അപ്പോള്‍ അമ്മ പറയുന്ന ഉത്തരം

ഞാന്‍ ചെറുപ്പത്തില്‍ പല വീടൂകളില്‍ വേലയ്ക്കായി നിന്നിട്ടുണ്ട്‌. അന്ന് മകനായി ലഭിച്ചതാണ്‌ നിന്നെ. അതുകൊണ്ട്‌ നീ ജാബാലാ സത്യകാമന്‍ ആണ്‌

( ചുരുക്കത്തില്‍ പറഞ്ഞാല്‍ അവള്‍ക്കും അറിയില്ല അവന്റെ അച്ഛന്‍ ആരാണ്‌ എന്ന്)

സത്യകാമന്‍ ഗുരുവിനടുത്തെത്തി

ഓരോരുത്തരോടും ഗോത്രം ചോദിച്ചു ചോദിച്ച്‌ ഇവന്റെ അടൂത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞ ഉത്തരം ഇവന്‍ പറയുന്നു

ഗുരു ജാതി ഒന്നും ചോദിച്ചില്ല അദ്ദേഹം പറയുന്നു
സത്യം പറയുന്ന നീ ബ്രാഹ്മണന്‍ ആണ്‌ - അതേ ആ ഒരൊറ്റ വ്യവസ്ഥയേ ഉള്ളു - സത്യം. അല്ലാതെ ജന്മമല്ല

അവനെ ശിഷ്യനാക്കുന്നു

ഇതു ഉപനിഷത്‌ കഥ

ഇവിടെ നമ്മുടെ നാട്ടിലോ?

ജാതിചോദിക്കരുത്‌ പറയരുത്‌ പക്ഷെ ഏതു സര്‍ക്കാര്‍ കാര്യത്തിനും മതമേതാ ജാതിയേതാ

ഇക്കഥ എഴുതുമ്പോള്‍ വെട്ടം മാണി പോലും സത്യം എഴുതാന്‍ മടിച്ചു - പുരാണിക്‌ എന്‍സൈക്ലൊപീഡിയയില്‍ - അദ്ദേഹം ജാബാലയ്ക്ക്‌ എവിടെ നിന്നൊ ഒരു കല്ല്യാണവും ഒപ്പിച്ചു കൊടൂത്തു എന്നിട്ടു ഭര്‍ത്താവിനെ കൊന്നു.
എന്തിനാണാവൊ? ആരെ പേടിച്ചാണാവൊ?

Friday, July 29, 2011 at 11:27:00 PM PDT
മറുപടി

ഛാന്ദോഗ്യ ഉപനിഷത്‌ കണ്ടിട്ടില്ലാത്തവര്‍ക്ക്‌

ദാ ഇവിടെ കാണാം

Saturday, July 30, 2011 at 12:18:00 AM PDT
മറുപടി

നന്നായിട്ടുണ്ട് .....

Saturday, July 30, 2011 at 12:49:00 AM PDT
മറുപടി

മധുസൂദനൻ നായരുടെ കവിത ,കുട്ടികാലത്തേ കേട്ടുപോനതാണ്,
ഇങ്ങനെയുള്ള എഴുതുകള്‍ ഇനിയും എഴുതുക
ഒരുപാട് അറിവുകള്‍ കിട്ടി

Saturday, July 30, 2011 at 1:09:00 AM PDT
മറുപടി

എന്റെ അവസാനത്തെ കമന്റിൽ "സപ്തമുഖ ജഠരാഗ്നിയത്രേ" എന്ന് തിരുത്തി വായിക്കാൻ അഭ്യർത്ഥിക്കുന്നു

Saturday, July 30, 2011 at 2:09:00 AM PDT
മറുപടി

കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ പ്രകടമായ അര്‍ത്ഥങ്ങളും അവയുടെ ഉത്ഭാങ്ങളും എല്ലാം അറിയേണ്ടത് അത്യാവശ്യമാണ് .. പക്ഷെ കവിത എന്നത് പടങ്ങളുടെ അര്‍ഥങ്ങള്‍ എഴുതി നിരത്തി വക്കുന്നതല്ല എന്നും ഓര്‍മിപ്പിച്ചു കൊള്ളുന്നു ..പറയാന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രകാശിപ്പിക്കുന്നതാണ് കവിത ..തീര്‍ച്ചയായും അമൂര്‍ത്തത അതിന്റെ ഭാഗമാണ് .കേവലമായ വാക്കുകളില്‍ നിന്നും ( micro linguistic blocks ) ഒന്നിലധികം വാക്കുകള്‍ ഒന്നിച്ചി ചേരുമ്പോള്‍ അവ സംയുക്തമായി പ്രകാശിപ്പിക്കുന്ന അര്‍ത്ഥ തലങ്ങളാണ് ( macro semantics ) ആസ്വാദനത്തില്‍ തെളിയുന്നതും തെളിയേണ്ടതും ... ഇത്ര മാത്രം പറഞ്ഞു കൊള്ളുന്നു ...! മേല്‍ പറഞ്ഞ രീതിയില്‍ അത് വികസിപ്പിക്കെണ്ടാതുണ്ട് എന്ന് നിരീക്ഷിക്കെണ്ടിയിരിക്കുന്നു ..!

നന്ദി ! ഈ ഉദ്യമത്തിന് ഭാവുകങ്ങള്‍ ..!

Saturday, July 30, 2011 at 2:41:00 AM PDT
മറുപടി

നല്ല ശ്രമം.
പീലിവേലെടുത്ത് ഉലകം ചുറ്റിവരു.
അക്ഷരപ്പിശാശുകളെ കഴിയുന്നതും ഓടിക്കൂ

Saturday, July 30, 2011 at 3:29:00 AM PDT
മറുപടി

ithrayadhikam kelkukayum, chollukayum cheytha oru kavitha, enthanipo visakalanathinu karanam enna chodyavumayanu njan vayikan thudangiyath. apozhalle manasilayath, enik ee kavithayude oru variyude artham polum ariyillennu.....

Saturday, July 30, 2011 at 7:10:00 AM PDT
മറുപടി

നാറാണത്ത് ഭ്രാന്തന്‍,
വാക്ക്
സീതായനം
ഒരുകിളിയും അഞ്ചു വേണ്ടന്മാരും
അഗസ്ത്യ ഹൃദയം , ഗാന്ധി. മരുഭൂമിയിലെ കിണര്‍, അമ്മയുടെ എഴുത്തുകള്‍, ബാലശാപങ്ങള്‍ , അകത്താര് പുറത്താര് ഗംഗ......
തുടങ്ങിയ മധുസൂദനന്‍ നായരുടെ മിക്കവാറും എല്ലാ കവിതകളും ഐതീഹ്യവും ഉപനിഷത്തുക്കളും സാമൂഹിക വിമര്‍ശങ്ങളും ഒക്കെ കൂടി ചേരുന്ന
സൃഷ്ടികള്‍ ആണ്. കാസറ്റ് കവിതകളുടെ മുന്തിയ രീതിയില്‍ ഉള്ള പ്രചാരണത്തിനു 'നാറാണത്ത് ഭ്രാന്തന്‍' എന്ന കവിതാ സമാഹാരത്തിനു സാധിച്ചിട്ടുണ്ട്
മലയാളത്തിന്റെ മാധുര്യമൂറുന്ന സിനിമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, ആത്മീയ ഗാനങ്ങളും, ഗസലുകളും ഹിന്ദി തമിഴ് ഗാനങ്ങളും ആയിരുന്നു കാസറ്റ് കടകളിലെ സ്റ്റീരിയോകളില്‍ നിന്നും ആലാപന ശൈലികൊണ്ട് വ്യത്യസ്തമായ മധുസൂദനന്‍ നായരുടെ കവിതകള്‍ ഒഴുകിയെത്തിയപ്പോള്‍ ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത് . അര്‍ത്ഥവും ആശയവും പൂര്‍ണമായും മനസ്സിലായില്ലെങ്കിലും പല വീടുകളില്‍നിന്നും ഈ കവിതകള്‍ കേള്‍ക്കാമായിരുന്നു. മലയാള കവിതയെ ജനകീയ വല്ക്കരിക്കുന്നതില്‍ 'നാറാണത്ത് ഭ്രാന്തന്‍' എന്ന കവിതയ്ക്ക് നിര്‍ണ്ണയിക്കാന്‍ പറ്റാത്തത്ര പങ്കുണ്ട് മധുസൂദനന്‍ നായരുടെ കവിതകള്‍ ഒരിക്കലെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ ''ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
എന്നവരികള്‍ ഇന്നും പലരും മൂളി നടക്കാറുണ്ട്
നല്ലൊരു അവലോകനം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതാണ്
അതികപ്പറ്റാ യെങ്കില്‍ ക്ഷമിച്ചേര്

Saturday, July 30, 2011 at 9:07:00 AM PDT
മറുപടി

ഒന്നും മനസ്സിലാവുന്നില്ല്ല... എന്റെ കുഴപ്പമാണ്.. ഞാന്‍ ഇനിയും വളരേണ്ടി ഇരിക്കുന്നു ഇതൊക്കെ ഒന്ന് മനസ്സിലാക്കാന്‍

Saturday, July 30, 2011 at 9:22:00 AM PDT
മറുപടി

@@അഞ്ജു:അഞ്ജുവിന്റെ രചനകളില്‍ ഗൌരവമാര്‍ന്നതും പഠനാര്‍ഹവുമായ ഒരു ശ്രമം ആണ് പ്രൊഫ :മധു സൂതനന്‍ നായരുടെ നാറാണത്തു ഭ്രാന്തന്‍ എന്ന കവിതയെ കുറിച്ചുള്ള വിശകലനം..സാഹിത്യ വിദ്യാര്‍ഥികളും വിജ്ഞാന കുതുകികളും ആയ ഏവര്‍ക്കും അനുകരിക്കാവുന്ന മാതൃക ..ഈ ശ്രമത്തിനു ആദ്യമേ അഭിനന്ദനങ്ങള്‍ ..:)
കവിതയുടെ അര്‍ഥം അറിഞ്ഞും അറിയാതെയും ആയിരങ്ങള്‍ ആസ്വദിച്ച കവിതയാണ് വീണ്ടും ആസ്വദിക്കപ്പെടുന്നത് ..നമ്മുടെ നാടോടി മിത്തുകളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന കഥകളാണ് പറയി പെറ്റ പന്തിരുകുലവും മറ്റും ..നിരവധി വീക്ഷണങ്ങള്‍ നല്‍കുന്ന ഈ മിത്തുകളെ ഐതിഹ്യ മാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി മുതല്‍ ഇങ്ങോട്ട് ഒട്ടേറെ പേര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ..കേരളത്തിന്റെ നാനാജാതി മത വിഭാഗങ്ങളില്‍ പെട്ട ജനതയുടെ താവഴി തുടക്കം പറയി പെറ്റ പന്തിരു കുലത്തില്‍ നിന്നാണെന്നു വിശ്വസിക്കപ്പെട്ടു പോരുന്നുണ്ട് ..ബ്രാഹ്മണ ശ്രേഷ്ഠനായ വരരുചിക്ക് പറയ സ്ത്രീയില്‍ ഉണ്ടായ കുഞ്ഞുങ്ങളില്‍ ബ്രാഹ്മണ ബീജത്തിന്റെ ഔന്നത്യം സ്ഥാപിക്കാന്‍ ബോധ പൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു ..നാറാ ണത്തു ഭ്രാന്തനും ,പെരുംതച്ചനും ,പാക്കനാരും ഒക്കെ പ്രകടിപ്പിച്ച ജ്ഞാന വൈദഗ്ദ്യം ബ്രാഹ്മണ്യത്തിന്റെ ഗുണമാണെന്നും അവരില്‍ വന്നു പോയ മാനുഷികമായ പിഴവുകള്‍ കീഴാള വര്‍ഗത്തിന് പരമ്പരയായി സംഭവിക്കുന്ന ദോഷമാണെന്നും ആരോപിക്കപ്പെട്ടു പോരുന്നു ...പിതൃത്വം കൊണ്ട് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഭാരതീയ പൈതൃകത്തിനു ചില ഘട്ടങ്ങളിലെങ്കിലും ചരിത്രത്തില്‍ അപവാദം ആകുന്നു പറയി പെറ്റ മക്കള്‍ ..കീഴാള സ്ത്രീ പ്രസവിച്ചത് കൊണ്ട് മാത്രം ബ്രാഹ്മണനായ പിതാവിന്റെ ശ്രേഷ്ഠത യുടെ പൈതൃകാവകാശം നിഷേധിക്കപ്പെടുകയാണ് ഈ മക്കള്‍ക്ക്‌ ..ആ വേദനയാണ് മധു സൂതനന്‍ നായര്‍ നാറാ ണ ത്തു ഭ്രാന്തനിലൂടെ പറയാന്‍ ശ്രമിക്കുന്നത് ...അച്ഛന്‍ എന്നത് വെറും സങ്കല്പം ആണ് എന്ന സത്യം ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെടുന്നു .അമ്മ യാണ് സത്യം ...ബ്രാഹ്മണ്യ പിതൃത്വം നാറാ ണ ത്തു ഭ്രാന്തനെയും പെരും തച്ചനെയും ഒക്കെ സംബന്ധിച്ച് മിക്കവാറും സങ്കല്പ്പമാവുകയും പറയി എന്ന മാതൃത്വം മാത്രം പരിഗണിച്ചു പാര്‍ശ്വ വല്കരിക്ക പ്പെ ടുകയും ചെയ്യുന്നു ,,, തിരസ്കാരവും ,ഉള്ളു നീറുന്ന സങ്കടങ്ങളും മനുഷ്യരിലെ തത്വ ചിന്തകനെ ഉണര്‍ത്തും .ആ ചിന്ത തിരിച്ചറിവ് കളിലെക്കുള്ള മാര്‍ഗമാണ്‌ .അത്തരം ഒരു ചിന്തയും തിരിച്ചറിവും ആണ് നാറാ ണ ത്തു ഭ്രാന്തന്‍ എന്ന കവിത ...:)
ഇത് എന്റെ തിരിച്ചറിവാണ് ,,ഓരോ മനുഷ്യരുടെയും വീക്ഷണ വും സാഹചര്യവും വ്യത്യസ്തമാകയാല്‍ തിരിച്ചറിവും മാറാം ..:) അഞ്ജുവിന് ഒരിക്കല്‍ കൂടി അഭിനന്ദനം :)

Sunday, July 31, 2011 at 12:18:00 AM PDT
മറുപടി

ഈ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍

Sunday, July 31, 2011 at 2:11:00 AM PDT
മറുപടി

പന്ത്രണ്ട് മക്കളും പന്ത്രണ്ട് കുലത്തിൽ വളർന്നു എന്നൊരു കാര്യം മാത്രം കവിതയിൽ എത്ര എത്ര ഉപമകളാൽ വർണ്ണിച്ചിരിക്കുന്നു എന്ന് നോക്കൂ.>>>>

പോസ്റ്റ്‌ വായിച്ചു,പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍/മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും പുതിയതായി കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.പന്ത്രണ്ടിന്റെ കണക്കിനെ കുറിച്ചാണ് ഈ പോസ്റ്റ്‌ എന്നെ ചിന്തിപ്പിച്ചത്.യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ സ്ഥല-കാലമാണോ പന്ത്രണ്ടിന്റെ കണക്കിലുള്ളത്?.സെമെറ്റിക് ദര്‍ശനത്തിലും ഇങ്ങനെയൊരു പന്ത്രണ്ട് ഉണ്ട്. പന്ത്രണ്ട് ഗോത്രങ്ങളിലായി സൃഷ്ടിച്ച യഹൂദരെ കുറിച്ച് ബൈബിളിലും മറ്റും കാണാവുന്നതാണ്‌.അത് പോലെ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ എണ്ണവും പന്ത്രണ്ടാണ്‌.മറ്റൊരു പ്രവാചകന്റെ സഹോദരന്മാരുടെ എണ്ണവും പന്ത്രണ്ടാണ്.ഇസ്ലാം കേരളത്തില്‍ എത്തിച്ച മാലിക്‌ ദിനാറിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്‍മാരും പന്ത്രണ്ടായിരുന്നു.ഈ രീതിയില്‍ അന്വഷിച്ചാല്‍ ഈ കണക്ക്‌ ഇനിയുമുണ്ടാവും.എന്താണ് പന്ത്രണ്ടിന്റെ രഹസ്യാര്‍ത്ഥം?.ഒരു പക്ഷെ,ഋതുസഞ്ജന വീക്ഷിക്കുന്ന പോലെ സർവ്വകാലങ്ങളിലും,സർവ്വസ്ഥലങ്ങളിലും ഉള്ള സര്‍വ്വ മനുഷ്യരും ഒരൊറ്റ മാതാപിതാക്കളുടെ സന്തതികളാണെന്ന തത്വത്തിന്റെ പ്രതീകാത്മകമായ സൂചനയായിരിക്കാം പന്ത്രണ്ട്.

"കാർമ്മണ്ണിലുയിരിട്ടൊരാശമേൽ ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും"
ഈ വരിയിലെ ആ ആര്യത്വം എന്ന പദം സൂചിപ്പിക്കുന്നത് ആര്യബ്രാഹ്മണത്വത്തെയാണ്. ആര്യമാവിന്റെ (സൂര്യന്റെ) സ്വത്വം എന്നും പറയാം. കാർമണ്ണ്(ഭൂമി) എന്ന പറയിയിൽ സൂര്യനു പിറന്ന മക്കൾ കാലദേശഭ്രമണത്താൽ ഭിന്ന വർഗ്ഗങ്ങളായതും സൂചനയായെടുക്കാം(സൂര്യോപനിഷത്ത്).<<<<

ചിന്തയെ ഉണര്‍ത്തുന്ന,ഈ വിശകലനവും വ്യാഖ്യാനവും ഇഷ്ടായി....അഭിനദ്ധനങ്ങള്‍ !

Sunday, July 31, 2011 at 2:23:00 AM PDT
മറുപടി

"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം "
-------------------------------------------------------
Sabu M H said..
ശിബി രാജാവിന്റെ കഥ പറയുമ്പോഴും, രണ്ടാമത്തെ വരി
'ജാതകം നോക്കുന്നു ദൈത്യന്യാസനം'
ആ കഥയുമായി ഒത്തുപോകുന്നുണ്ടോ? അതോ അതിനു മറ്റെന്തെങ്കിലും അർത്ഥമുണ്ടോ?>>>>

പ്രാവിനെ (Dove),വിശുദ്ധന്‍ എന്നര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ശരിയാവുമോ?.

Sunday, July 31, 2011 at 5:48:00 AM PDT
മറുപടി

@Sabu M H,
"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം"
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ പോലും പൂർവ്വചരിത്രം നോക്കുന്ന
അസുരനീതി.. (ദൈത്യൻ- അസുരൻ)
ഈ വരികൾക്ക് ഇതിൽക്കൂടുതൽ അർത്ഥമുണ്ടോ എന്ന് എനിക്കറിയില്ല.

ഈ കവിത എന്ത് കൊണ്ട് ജനപ്രിയമായി എന്നതിനെക്കുറിച്ച്- ഒറ്റപ്പെട്ട ഒരാളുടെ ആത്മവിലാപം എന്ന നിലക്കാണ് ഈ കവിത കൂടുതൽ ശ്രദ്ധ നേടുന്നത്. പിന്നെ 90കളിൽ, ആ കാലഘട്ടത്തിൽ കാസറ്റുകൾക്ക് ഏറെ പ്രചാരമുണ്ടായിരുന്ന സമയമാണല്ലോ.. എങ്കിലും മാർക്കറ്റിങ്ങ് കൊണ്ട് മാത്രമാണ് ഈ കവിത ജനപ്രീതിയാർജ്ജിച്ചത് എന്ന് പറയാൻ കഴിയില്ല.. ഇൻഡ്യാഹെറിറ്റേജ് എന്നോട് പറഞ്ഞത് പോലെ
"പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥ കേട്ടിട്ടില്ലാത്തവര്‍ എത്ര ശതമാനം ഉണ്ടാകും കേരളത്തില്‍ ?

വാമൊഴിയായി പകര്‍ന്നു കിട്ടിയ ആ കഥകള്‍ നില്‍നില്‍ക്കുന്നിടത്തോളം ഈ കവിത സാധാരണക്കാരന് ആസ്വദിക്കാന്‍ സാധിക്കും .
പക്ഷെ അതിന്റെ ഗഹനമായ അര്‍ത്ഥങ്ങൾ തപ്പിയാല്‍ ഇപ്പറഞ്ഞതുപോലെ ഉപനിഷത്തൊക്കെ കൂടി അറിയണം.

അതു തന്നെ ആയിരുന്നു മുകളില്‍ ഒരാള്‍ പറഞ്ഞത്‌ ഓരോരുത്തരുടെയും ബുദ്ധിനിലവാരം അനുസരിച്ച്‌ കവിതയുടെ അര്‍ത്ഥതലങ്ങള്‍ മാറും എന്ന്

കാളിദാസന്‍ രഘുവംശം തുടങ്ങുന്നതു തന്നെ ഇങ്ങനെ ഒരു ശ്ലോകം കൊണ്ടണ്‌

വാഗര്‍ത്ഥാവിവ സമ്പൃക്തൗ
വാഗര്‍ത്ഥ പ്രതിപത്തയെ
ജഗതഃ പിതരൗ വന്ദേ--
വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്ന പാര്‍വതീപരമേശ്വരന്മാരോട്‌ വാക്കിന്റെ അര്‍ത്ഥപ്രതിപത്തിക്കായി പ്രാര്‍ത്ഥിക്കുന്നു -

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഉദ്ദേശിച്ചതു തന്നെ വായിക്കുന്നവനും മനസ്സിലാകണെ എന്ന്"

Sunday, July 31, 2011 at 5:52:00 AM PDT
മറുപടി

@കയ്പ്പില്ലാ കാഞ്ഞിരം, പോസ്റ്റ് വായിച്ചതിനും വിശദമായ അഭിപ്രായം എഴുതിയതിനും നന്ദി.

ക്ഷമിക്കണം,#പ്രാവിനെ (Dove),വിശുദ്ധന്‍ എന്നര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ശരിയാവുമോ?.# എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്ത് എന്ന് വ്യക്തമാക്കാമോ?

Sunday, July 31, 2011 at 8:20:00 AM PDT
മറുപടി

anumodanangal arpikkunnu

Sunday, July 31, 2011 at 8:21:00 AM PDT
മറുപടി

anumodanangal arpikkunnu

Sunday, July 31, 2011 at 11:02:00 AM PDT
മറുപടി

അഞ്ജു..വേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെ നല്ല പിടിപാടാണല്ലേ...!! ഇപ്പറഞ്ഞ സംഭവങ്ങളൊക്കെ ഞാന്‍ കേട്ടിട്ടേയുള്ളൂ കണ്ടിട്ടില്ല...അതുകൊണ്ട് നോ കമന്റ്സ്.... നാറാണത്തുഭ്രാന്തന്റെ ചരിത്രം എഴുതി ബുദ്ധിമുട്ടുന്നില്ല, നന്നായിട്ടുണ്ട് ട്ടോ..... :)

Sunday, July 31, 2011 at 11:04:00 AM PDT
മറുപടി

പിന്നേ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ചൂരലുമായി രംഗത്തുണ്ട്.., സൂക്ഷിച്ചോ...!! :))

Sunday, July 31, 2011 at 8:34:00 PM PDT
മറുപടി

പോസ്റ്റും പല കമന്റുകളും പുതിയ ഉൾക്കാഴ്ചകൾ തന്നു. നന്ദി.

Monday, August 1, 2011 at 12:40:00 AM PDT
മറുപടി

ഋതുസഞ്ജന യുടെ നല്ലൊരു ലേഖനം...ഇന്‍ഡ്യാഹെറിറ്റേജ്‌:ന്റെ നല്ല ഇടപെടൽ ..പക്ഷേ..പലരും..നാറാണത്തു ഭ്രാന്തൻ എന്ന മിത്തിനെക്കുറിച്ചും മറ്റു പലതിനെക്കുറിച്ചും പറയുന്നതല്ലാതേ ലേഖിക ഉദ്ദേശിച്ചത് പോലെ ആ കവിതയെക്കുറിച്ചുള്ള പഠനങ്ങൾ ഇതിൽ കാണത്തതിൽ വിഷമമുണ്ട്..രമേശ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...അതിനെ അംഗീകരിക്കുന്നതിനോടൊപ്പം.. കവി(മധുസൂദനൻ നായർ)എന്താണ് ഈ കവിതയിലൂടെ ഉദ്ദേശിക്കുന്നതെന്നു കുറേയേറെ ഋതുസഞ്ജന വ്യക്തമാക്കിക്കഴിഞ്ഞൂ...ഈ കവിതക്ക് പരിപ്പൂർണ്ണമായ ഒരു വ്യാഖ്യാനം എഴുതണമെങ്കിൽ കുറേയധികം പേജുകൾ വേണ്ടിവരും...സമയം കിട്ടുകയാണെങ്കിൽ ഞാനത് നിർവ്വഹിക്കാം..പിന്നെ പ്രീയ മധുസൂദനൻ നായർ എതോ ഒരു പതിപ്പിൽ കുറെയേറെ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്..പിന്നെ നാറാണത്ത് ഭ്രാന്തനെ ഏറ്റെടുത്ത് സംരക്ഷിച്ചത് ബ്രാഹ്മണ ജാതിയിൽ തന്നെയുള്ള ‘ഇളയത്’എന്ന വ്കയിൽ പെട്ട ഒരാളണ്.. അഗ്നിഹോത്രിയെയാണു..ഒരു ബ്രാഹ്മണൻ എടുത്തു വളർത്തുന്നത്..ആണ്ടിലോരിക്കൾ വരരുചിയുടെ ശ്രാദ്ധം നടക്കുമ്പോൾ മറ്റ് പത്ത് പേരും വരരുചിയുടെ വീട്ടിൽ ഒത്ത് ചേരാറുണ്ട്( വായില്ലാകുന്നിലപ്പൻ ഒഴിച്ച്) വരരുചിയുടെ പറയിപെറ്റപന്തിരുകുലത്തിനേയും കഥ പലർക്കും അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നൂ...അറിയാത്തവരുണ്ടെങ്കിൽ ആവശ്യപ്പെട്ടാൽ ആ കഥയും(മിത്ത്) ഇതിലൂടെ ഞാൻ പറഞ്ഞ് തരാം.. എന്തായാലും ഋതുസഞ്ജന ഈ ലേഖനം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ... ലേഖികക്ക് വീണ്ടും എന്റെ ആശംസകൾ

Monday, August 1, 2011 at 1:52:00 AM PDT
മറുപടി

ജ്ഞാനത്തിനായ്‌ കൂമ്പി നില്‍ക്കുന്ന'പൂവിന്റെ'
ജാതി ചോദിക്കുന്നു വ്യേമസിംഹാസനം.

ജീവന്റെ നീതിക്കിരക്കുന്ന'പ്രാവിന്റെ'
ജാതകം നോക്കുന്നു ദൈത്യന്യായാസനം"

ഞാന്‍ ആദ്യമായിട്ടാണ് ഈ കവിത വായിക്കുന്നത്.കവിതയുടെ ഇമേജ്‌ കോപി ചെയ്ത് വെച്ചിട്ടുണ്ട്.മുഴുവനും മനസ്സിലായിട്ടില്ല,പ്രധാന പ്രശ്നം പല പദങ്ങളും എനിക്ക് അപരിചിതമാണ് എന്നതാണ്.
പിന്നെ പറയപെട്ട വരിയില്‍ "പ്രാവ്" എന്ന് വരുമ്പോള്‍ കവിതയുടെ മൊത്തത്തിലുള്ള ആശയവുമായി അല്ലെങ്കില്‍ കവിയുടെ സ്വപ്നവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ "പ്രാവിനെ"/Dove-പരിശുദ്ധാത്മാവിന്റെ പ്രതീകമായിട്ടും വ്യാഖ്യാനിക്കാവുന്നതാണെന്നാണ് കഴിഞ്ഞ കമെന്റില്‍ ഞാന്‍ ഉദ്ദേശിച്ചത്.ആ വരിയുടെ തൊട്ട് മുമ്പത്തെ രണ്ട് വരി ശ്രദ്ധിക്കുക ..
ആ വരിയിലെ 'പൂവ്‌' ജ്ഞാനത്തിനായി കൂമ്പി നില്‍ക്കുന്നത് വിശ്വസനീയമല്ല.അപ്പോള്‍,ഈ വരിയിലെ പൂവിനെ മൂര്‍ത്ത അര്‍ത്ഥത്തിലുള്ള പൂവായി മനസ്സിലാക്കുമ്പോള്‍ ഈ വരി തന്നെ യുക്തിരഹിതമായി മാറുന്നു.പൂവ് എന്തിന്റെ പ്രതീകമാണോ ആ പ്രതീകമായി മനസ്സിലാക്കുകയാണ് പിന്നെ ചെയ്യാവുന്നത്.അങ്ങെനെ മനസ്സിലാക്കുമ്പോള്‍ ആ വരി ഇങ്ങനെയും വായിക്കാം(മറ്റു വ്യാഖ്യാനവും ഉണ്ട്)..
ജ്ഞാനത്തിനായ്‌ കൂമ്പി നില്‍ക്കുന്ന'പെണ്ണിന്റെ'
ജാതി ചോദിക്കുന്നു വ്യേമസിംഹാസനം
....ഇതേ പോലെ തന്നെയാണ് പ്രാവിനെയും വ്യാഖ്യാനിച്ചത്.ഇംഗ്ലീഷിലാവുമ്പോള്‍ പ്രാവ്‌/Dove പരിശുദ്ധാത്മാവിന്റെ പ്രതീകം മാത്രമല്ല പര്യായം കൂടിയാണെന്നും വേണമെങ്കില്‍ ഓര്‍ക്കാവുന്നതാണ്‌.
പ്രകൃതിപരമായി ലഭിച്ച "പരിശുദ്ധി" നിലനിര്‍ത്തുകയാണ് "ജീവന്" അഥവാ "ആത്മാവിന്" ലഭിക്കേണ്ട അടിസ്ഥാന നീതിയെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രീതിയിലൊക്കെ വ്യാഖ്യാനിക്കാന്‍ കഴിയുക.

പിന്നെ,ശിബി രാജാവിന്റെ കഥയിലെ തത്വപദേശം കവിതയില്‍ കൊണ്ട് വരുകയാണ് കവി ആ വരിയിലൂടെ ചെയ്തതെന്ന ഋതുസഞ്ജനയുടെ വ്യാഖ്യാനത്തെ കുറിച്ച് ഞാനും ബോധവാനാണ്.ആ വരിക്ക് ശേഷമുള്ള നാല് വരികള്‍ ആ വ്യാഖ്യാനത്തെയാണ് പിന്തുണക്കുന്നതെന്നും പറയാം.പക്ഷെ,അപ്പോള്‍ മേല്‍ പറഞ്ഞ(എന്റെ)വ്യാഖ്യാനത്തിന്റെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികമാണ്?....!!!
ജനകീയ കവിത എന്നറിയപ്പെടുന്ന ഈ കവിതയും...(ഈ കവിത ജനങ്ങളിലേക്ക്‌ എത്തി ചേര്‍ന്നതിന് അതിന്റെ പ്രചാരണ(കാസറ്റ്‌) രീതിയും കാരണമാവാം)...സാഹിത്യ മൂല്യമുള്ള മറ്റ് പല കവിതകളും,മനസിലാകുന്നതിന് മുമ്പേ തന്നെ(കേള്‍ക്കുന്ന മാത്രയില്‍) ആസ്വാദനം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്,സ്വന്തം നിലയില്‍ കണ്ടെത്തിയ "ഉത്തരത്തില്‍" നിന്നാണ് ആ വരികളെ ഇങ്ങനെയും വ്യാഖ്യാനിക്കാം എന്ന് ഞാന്‍ അഭിപ്രായപെട്ടത്.

യഥാര്‍ത്ഥ കവിതക്ക് വാച്യാര്‍ത്ഥത്തില്‍ നിന്നു മാത്രമല്ല.."കവി‍" ഉദ്ധേഷിച്ചതില്‍ നിന്ന് പോലും(എന്നാല്‍..മിസ്റ്റിക് കവിയുടെ കവിതയില്‍ കവി ഉദ്ധേഷിച്ചതും,ആ കവിതയുടെ ആത്മീയ മാനവും തമ്മിലെ അന്തരം കുറവായിരിക്കും ) സ്വതന്ത്രമായ ആത്മീയ/അബോധ മാനം കൂടിയുണ്ടാവാം.കവിതയുടെ ആശയം ബോധത്തിന് ബോധ്യമായി അതിന്റെ അടിസ്ഥാനത്തില്‍ ആസ്വദിക്കപെടുന്നതിന് മുന്നേ തന്നെ ആത്മാവില്‍/അബോധത്തില്‍ ആസ്വാദനം നടക്കുന്നുണ്ടെന്നതാണ് ചോദിക്കപെട്ട പ്രസക്തമായ ചോദ്യത്തിന്റെ 'ഒരു' ഉത്തരമെന്നാണ് ഞാന്‍ കരുതുന്നത്.(Subliminal Messageനെ കുറിച്ച് ധാരണയുള്ളവര്‍ക്ക് ഇപ്പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല,വിശദീകരിക്കുന്നില്ല)

ഒരു മിസ്റ്റിക് കവിതയെ കുറിച്ചുള്ള കവിതയിലെ ചില വരികള്‍....

ഒരു മിസ്റ്റിക് കവിയെഴുതിയ പുസ്തകത്തിൽ
രണ്ടുപുറമിന്നു ഞാൻ വായിച്ചു,
ഏറെക്കാലം കരഞ്ഞുംകൊണ്ടിരുന്നൊരാൾ ചിരിക്കും പോലെ
ചിരിക്കുകയും ചെയ്തു ഞാൻ.

അനാരോഗ്യം പിടിച്ച ദാർശനികരാണു മിസ്റ്റിക് കവികൾ,
ദാർശനികരോ, തല തിരിഞ്ഞുപോയവരും.

എന്തെന്നാൽ മിസ്റ്റിക് കവികൾ പറയുന്നു,

""പൂക്കൾ വികാരജീവികളാണെന്ന്,""

Monday, August 1, 2011 at 2:59:00 AM PDT
മറുപടി

@വേദാത്മിക പ്രിയദര്‍ശിനിഇതാണു ഞാൻ ആദ്യമേ പറഞ്ഞ്ഞ്ഞത്:) തെറ്റിദ്ധരിക്കരുതെന്നു. എനിക്ക് ഇതിൽ വല്ല്യ വിവരമൊന്നുമില്ല ചേച്ചി. എല്ലാത്തിന്റേം അടുത്തു കൂടി പോയിട്ടുണ്ടെന്നു മാത്രം. ചൂരലു പിടിച്ചു നടക്കുന്ന ആ അങ്കിളിനു കൂടുതൽ അറിയാം:) വായിച്ച് കമന്റ് ചെയ്തതിനു നന്ദി.

Monday, August 1, 2011 at 3:26:00 AM PDT
മറുപടി

@കയ്പ്പില്ലാ കാഞ്ഞിരംവീണ്ടും വന്നതിനും വിശദമായ വിലയിരുത്തലുകൾക്കും നന്ദി. താങ്കൾ പറഞ്ഞതിനോടെല്ലാം ഞാനും നൂറു ശതമാനം യോജിക്കുന്നു

Monday, August 1, 2011 at 3:47:00 AM PDT
മറുപടി

ഇവിടെ എന്തായി എന്നറിയാൻ വന്നതാ. ഇപ്പോഴ്അ അറിഞ്ഞത് ഈ കവിതയുടെ ഇരുപത്തഞ്ചാം വാർഷികം ആണു എന്ന്. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് വളരെ നന്നായി. ചർച്ചകൾ നടക്കട്ടെ.. ‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിനു ന്മധുസൂദനൻ നായർ വാഴ്ത്തപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം. ഇക്കാര്യം മുൻ നിർത്തി നോക്കുമ്പോൾ Sabu M H ന്റെ കമന്റ് പ്രസക്തമാണു. കവിതയുടെ അർത്ഥതലങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു എല്ലാരും നന്നായി ഉത്തരം പറഞ്ഞപ്പോളും ഈ കാര്യം ചർച്ച ചെയ്യപ്പെടുന്നില്ല.???? കവിതയുടെ അർത്ഥങ്ങൾ ചർച്ച ചെയ്യാൻ ഇതിൽ കൂടുതൽ പോയിട്ട് ഇത്ര പോലും എനിക്ക് അറിയില്ല. ശ്രീമാൻ ചന്തു നായർ ഒരു വിശദ്ദീകരണക്കുറിപ്പ് ഒട്ടും താമസിയാതെ തന്നെ ഇടും എന്നു പ്രതീക്ഷിക്കുന്നു

Monday, August 1, 2011 at 4:10:00 AM PDT
മറുപടി

"ചൂരലു പിടിച്ചു നടക്കുന്ന ആ അങ്കിളിനു"

ദൈവമേ ഞാന്‍ വടിയും കുത്തിപ്പിടിച്ചു നടക്കുന്നോ അത്രയൊന്നും ആയില്ല കുട്ടികളേ ഹ ഹ ഹ :)

Monday, August 1, 2011 at 4:50:00 AM PDT
മറുപടി

നന്നായി പറഞ്ഞു അഞ്ചു , കുറെ കാര്യങ്ങള്‍ മനസ്സിലാക്കാനായി .

Monday, August 1, 2011 at 7:07:00 AM PDT
മറുപടി

കവിതയിലെ നാരാണത്ത് ഭ്രാന്തന്റെ കാലുകള്‍ നില ഉറപ്പിക്കുന്നത് ഇന്നിലാണ് . വരരുചിപ്പഴാമ യിലെ ഊര്‍ജ്ജ രേണുക്കള്‍ വിതക്കപ്പെട്ടത്‌ ഇന്നലെയും , പുതു മാനവന്‍ നാളെയും ആണ് .. ഇന്നലെയില്‍ നിന്നും ഇന്നിലേക്ക്‌ വന്നു ചേര്‍ന്ന അപചയവും അതില്‍ നിന്നും മോചിതമാകുന്ന നാളെയുടെ പ്രതീക്ഷയുമാണ് കവിതയുടെ ആത്മാവ് ..

1. First one needs to get the context of time and its directional flow - From Past - To the present and looking into the further
2. Get the overall thread of the peom, understand the continuity from line to line , how one idea is threaded onto the next one.. It is chain of pearls , each supporting the next and the previous (That creates the flow of the peom)
3. Tajmahal should not be viewed as just a collection of marble bricks , neither on "where it(each brick )was excavated from".The beauty is in the making of the larger structure.

Once these are understood the poem can be better appreciated.

Thanks!
PS: Sorry for English ..My translator hangs too much today..

Monday, August 1, 2011 at 9:22:00 AM PDT
മറുപടി

താങ്ക്സ് ഫോര്‍ യുവര്‍ വാല്യുബള്‍ ഇന്‍ഫോര്‍മേഷന്‍..

Monday, August 1, 2011 at 4:36:00 PM PDT
മറുപടി

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മലയാളിയെ ഇത്ര പിടിച്ചിരുത്തിയ മറ്റൊരു കവിതയുണ്ടോ എന്ന് സംശയം ...
നാറാണത്ത് ഭ്രാന്തന്‍ എന്നാ കവിത വീണ്ടും ഓര്‍ത്തതിനും ഓര്‍മ്മിപ്പിച്ചതിനും നന്ദി ..!

Monday, August 1, 2011 at 9:22:00 PM PDT
മറുപടി

മലയാളി കവിത കൈവിട്ട കാലത്താണ് മധുസൂധനന്‍ സാര്‍ കവിതയുടെ കടലിരമ്പമായത്....നെഞ്ചിലും ചുണ്ടിലും ചേര്‍ത്ത് നമ്മള്‍ അതാഘോഷിച്ചു...നന്നായി ഋതു ,ഇങ്ങനെ ഒരു ആസ്വാദനം ...

Tuesday, August 2, 2011 at 1:47:00 AM PDT
മറുപടി

ഈ ബ്ലോഗ്‌ വായിക്കനെത്തുന്ന സുഹൃത്തുക്കളോട് ,( MA മലയാളം വിദ്വാന്മാരോടല്ല ..അവന്മാരോട് പറഞ്ഞിട്ടും കാര്യമില്ല ;-))

നാരനത്ത്തു ഭ്രാന്തന്‍ വായിക്കുന്നതിനു മുമ്പ് ഭാരതീയം വായിക്കയാനെങ്കില്‍ സാധാരണക്കാര്‍ക്ക് ആസ്വാദനം എളുപ്പമാകും ... അതാകുമ്പോ കുറച്ചു കൂടി നേരെ പറയുന്നതാണ് .....അതെ സമയം പല രീതിയിലും ഭ്രാന്തനുമായി ചേരും പടി ചേരുന്നതും ... അവിടെയും കവി പ്രതീക്ഷയില്‍ തന്നെ ...

"ആരോ കളഞ്ഞൊരു "വഴിച്ചൂട്ട്‌ കറ്റയില്‍" കാലം മയങ്ങുന്ന കനല്‍ കാണുന്നുവോ ...."
ഒരു വാക് ശര ക്കോലിനാല്‍ നിന്റെ മുത്തച്ചന്‍ ഒരു ബ്രഹ്മവൃത്തം തുളചിരിക്കുന്നു ..
"വിശ്വമൊരുമൊരു വിത്തില്‍" .............................സാക്ഷി ....
ബോധ ചന്ദ്രോദയം....................സാക്ഷി ........................
- ഭാരതീയം

അതില്‍ നിന്നും അധികമൊന്നും ദൂരെയല്ല .. ഇവിടെ :

"ആത്മാക്കള്‍ ഇഴ ചേര്‍ന്നൊരു .... അദ്വൈത പത്മമുണ്ടായ് വരും ...
-- അവനില്‍ നിന്നദ്യമായ് വിശ്വ സ്വയം പ്രഭാ പടലം ഈ മണ്ണില്‍ പറക്കും "
" ( നാരനത്ത്തു ഭ്രാന്തന്‍ )


"വിശ്വമൊരു വിത്താണെന്ന് പറയുന്ന ബോധ ചന്ദ്രോദയം (ഭാരതീയം )
അത് തന്നെ ലോകത്തോട്‌ പറയുന്ന അദ്വൈത തത്വം ദാ ഇവിടെ :
"അദ്വൈത പുഷ്പമുണ്ടായ് വരും ......" - ( നാരാനത്ത് ഭ്രാന്തന്‍ )

രണ്ടിലും കവി സ്വപ്നം കാണുന്നതൊരു വിശ്വമാനവന്റെ , വിശ്വ മാനവീകതയുടെ ഭാരത തത്വ ശാസ്ത്രത്തില്‍ (അദ്വൈത ) ഊന്നിയുള്ള സാക്ഷാല്‍ക്കാരം .. !

ഇത്രയും മനസ്സിലാക്കിയാല്‍ ഈ കവിതകള്‍ ഒന്ന് കൂടെ കേള്‍ക്കുക .. ആസ്വദിക്കുക ..! ഇവ സമകാലീന പശ്ചാത്തലത്തില്‍ , ഭൂത കാല ബിംബ കല്പനളുടെ സഹായത്തോടെ നടത്തപ്പെട്ട ശ്രുഷിക്ല്‍ ആണ് . ഏതു സാധാരണ മനുഷ്യനും ആസ്വദിക്കാന്‍ കഴിയുമാര് ബിംബ കല്പനകള്‍ ഇവകളില്‍ മധു സൂദനന്‍ നായര്‍ ചേര്‍ത്ത് വച്ചിട്ടുണ്ട് .. അതാണ്‌ ഇവയെ ഇത്ര മേല്‍ ജനകീയമാക്കുന്നത് - പിന്നെ അദ്വൈത ഫിസോസഫി പുസ്തക രൂപത്തില്‍ മനസ്സിലാക്കാത്തവര്‍ ഒരു പാടുണ്ടയെക്കമെങ്കിലും , വിശ്വമാനവികതയുടെ ഒരു എകെദേശ രൂപമായി അതിനെ കാണാന്‍ ഏവര്‍ക്കും കഴിയുമല്ലോ ..! അത് തന്നെയാണ് ഇവയില്‍ അന്തര്‍ലീനമായ സുഖം !! :-)

റ്റാ റ്റാ ! ആന്‍ഡ്‌ ഗുഡ് ബൈ !!

Tuesday, August 2, 2011 at 1:49:00 AM PDT
മറുപടി

കയ്പ്പില്ലാത്ത കാഞ്ഞിരം.... താങ്കളുടെ ഒരു സംശയത്തിന് മാത്രം..."ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ എന്ന് കവി ഉദ്ദേശിച്ചതിലെ പൂവ് താമരയാണ് ആധാര ചക്രത്തിലുരുണ്ട് കിടക്കുന്ന കുണ്ഡിലിനിയെ ഏകാഗ്രത കൊണ്ട് സുഷുപ്നാ നാഡിയിലൂടെ മുകളിലോട്ട് സഞ്ചരിപ്പിച്ച്( ചുരുണ്ട് കിടക്കുമ്പോൾ കുണ്ഡിലിനിയെന്നും നിവരുമ്പോൾ സർപ്പം എന്നും പറയും)നമ്മുടെ ശിരസ്സിന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന താമരപ്പുവിൽ (സഹസ്രദളചക്രം- എന്ന് പറയും) എത്തിപ്പിക്കുമ്പോൾ നമുക്ക് അറിവ് ഏറും..ജ്ഞാനം എന്നാൽ അറിവ്=പ്രകാശം ആ പൂവിന് അല്ലെങ്കിൽ അറിവിന് ജാതിയോ മതമോ ഒന്നുമില്ലാ..അവിടെ ബ്രാഹ്മണർക്ക് മാത്രമേ അറിവ് അല്ലെങ്കിൽ മോക്ക്ഷം പാടുള്ളൂ എന്നില്ലാ എന്നാണ് കവി ദ്യോദിപ്പിക്കുന്നത് ....

Tuesday, August 2, 2011 at 8:53:00 AM PDT
മറുപടി

ആസ്വാദനക്കുറിപ്പ്‌ നന്നായിട്ടുണ്ട്.

Thursday, August 4, 2011 at 2:02:00 AM PDT
മറുപടി

@Chethukaran Vasuവളരെ നന്ദി.. വിശദമായ ഒരു വിശകലനത്തിന്.. താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

( വിശ്വമൊരു വിത്താണെന്ന് പറയുന്ന ബോധ ചന്ദ്രോദയം : അതും ഛാന്ദ്യോഗ്യോപനിഷത്തിലുണ്ട്. ശ്വേതകേതുവിനു പിതാവിന്റെ തത്ത്വോപദേശം. അണുമാത്രമായ വിത്തിൽ നിന്നു ആൽമരമെന്ന പോലെ കേവലതയിൽ നിന്നും പ്രപഞ്ചമുണ്ടായി എന്ന്. അദ്വൈതസിദ്ധാന്തത്തെ കൂടുതൽ മനസ്സിലാക്കുന്നത് താങ്കൾ പറഞ്ഞപ്പോളാണു. നന്ദി)

Thursday, August 4, 2011 at 2:56:00 AM PDT
മറുപടി

@ചന്തു നായർകുണ്ഡിലിനിയെ ഏകാഗ്രത കൊണ്ട് സുഷുപ്നാ നാഡിയിലൂടെ മുകളിലോട്ട് സഞ്ചരിപ്പിച്ച്നമ്മുടെ ശിരസ്സിന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന താമരപ്പുവിൽ എത്തിപ്പിക്കുമ്പോൾ നമുക്ക് അറിവ് ഏറും.

അങ്ങനെയാണോ.. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ഇത് പൂർണ്ണമായ മോക്ഷം അതായത് ഒരാളുടെ പൂർണ്ണസമാധി എന്നാണ്.. ഇപ്പോൾ കൺഫ്യൂഷൻ ആയി:(

Thursday, August 4, 2011 at 3:10:00 AM PDT
മറുപടി

വളരെ നല്ല കുറിപ്പ്

Thursday, August 4, 2011 at 6:27:00 AM PDT
മറുപടി

....അവൻ മടയനം ഉറക്കം തൂങ്ങിയും സുഖാസക്തനുമാകുമെന്ന് അതിൽ ...
മടിയനും എന്നായിരിക്കില്ലേ? റിവ്യു ഇഷ്ടപ്പെട്ടു.

Thursday, August 4, 2011 at 3:21:00 PM PDT
മറുപടി

ജീവിത ചുടലയിലെ ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾക്ക് കൂട്ടിരിന്ന്...കഴുകന്‍ കണ്ണാലെ കണ്ട്..കഴുകന്‍ചുണ്ട് കൊണ്ട് നേര് ചികയുന്ന ഭ്രാന്തന്‍ കാണുന്ന നേര്‍കാഴ്ച്ച,പരസ്പ്പരം കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക് ഒരേ രൂപവും വാർന്നൊഴുകുന്ന രക്തത്തിനു ഒരേ നിറവുമേന്നല്ലാതെ ...അത് ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസൽമാനെന്നോ അല്ല,മറിച്ച് മനുഷ്യനാണെന്ന് മാത്രമാണ്.എന്നാല്‍പോലും..,"ഞങ്ങൾ മനുഷ്യരാണ്.."എന്ന ശബ്ദം ആത്മാവും,ആത്മബന്ധങ്ങളും നഷ്ടപെട്ട ജീവിക്കുന്ന ശവങ്ങളില്‍ നിന്ന് കവി അറിയാതെ ആശിക്കുന്നുണ്ടേങ്കില്‍ കവിക്കും തുടങ്ങിയിട്ടുണ്ടോയെന്നു സംശയിക്കാവുന്നതാണ്!.ഭ്രാന്തന്‍ ഇതെത്ര കണ്ടതാ!!

Thursday, August 4, 2011 at 9:08:00 PM PDT
മറുപടി

nice one

Friday, August 5, 2011 at 10:49:00 AM PDT
മറുപടി

പുതിയ അറിവിന്‌ നന്ദി .. ഉപനിഷത്തുകള്‍ അതെ പടി വായിച്ചിട്ടില്ലെങ്കിലും (ഒന്നോ രണ്ടോ ഒഴികെ ) ഇവിടെ പറഞ്ഞ പല കഥകളും പോരുളുകളും ചെറുപ്പത്തിലെ കേട്ടിട്ടുണ്ട് ..അതൊക്കെ പണ്ട് ..!

കവിതയിലേക്ക് വരുമ്പോള്‍ ,

"എല്ലാരുമോന്നെന്നെന്ന " ശാന്തി പാഠം
തനിചെങ്ങുമേ ചൊല്ലി 'തളര്‍ന്നും '

ഉടല്‍ തേടി അലയു'മാത്മാക്കളോട്' - "അദ്വൈതം "
ഉരിയാടി ഞാനിരിക്കെ................
................................
................................
................................
പിന്നെ ഇഴയുന്ന ജീവന്റെ അനലില്‍ നിന്ന്
അമര ഗീതം പോലെ 'ആത്മാക്കള്‍' ഇഴ ചേര്‍ന്നൊരു
"അദ്വൈത' പത്മമുണ്ടായ് വരും ........

അതിനുള്ളില്‍ ഒരു കല്പതപമാര്‍ന്ന ചൂടില്‍ നിന്നും (incubation )
ഒരു "പുതിയ മാനവ" നുയിര്‍ക്കും
അവനില്‍ നിന്നും 'വിശ്വസ്വയം പ്രഭാ പടലം' // ( മൂര്‍ത്തമായ മാനവികതയില്‍ വിലയം ആകുന്ന അമൂര്‍ത്തമായ ലോക പരംപൊരുളായ 'ബ്രഹ്മ ചൈതന്യം' എന്ന സംകല്പം )
ഈ മണ്ണില്‍ പരക്കും .. ................

പിന്നെ അതേയ് , ഇത് യഥാര്‍ത്ഥ ഒറിജിനല്‍ ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തം അതെ പടി ആണ് എന്നല്ല .. തെറ്റിദ്ധരിക്കരുത് ,പറയാന്‍ വിട്ടുപോയി . അവിടെ ആത്മാവും ( Atman) ബ്രഹ്മവും (Brahman ) ഒന്നാണ് , രണ്ടല്ല എന്നേ മാത്രമേ പറഞ്ഞിട്ടുള്ളൂ ഉള്ളൂ .. ഇതില്‍ വരുന്ന വിശ്വമാനവികത സംകല്പം ഒക്കെ പില്‍ക്കാല ഗുരുക്കന്മാരും തത്വചിന്തകരും ഒക്കെ മനോധര്‍മം ഒക്കെ ഉപയോഗിച്ചു സൗകര്യം പോലെ വികസിപ്പിച്ചെടുത്ത ഒരു ലോജിക്കല്‍ അദ്വൈത എക്ടെന്‍ഷന്‍ .. ഒരു ആധുനിക 'അദ്വൈതാന്തം' എന്ന് പറയാം .. A1 = B , A2= B , then A1= A2 എന്ന ഒരു സര്‍വ്വ സമവാക്യ കണക്കു .. എന്തായാലും ലോകത്തിനു ഭാരതത്തിന്റെ സമ്മാനമായി നല്‍കപ്പെട്ട ഏറ്റവും മഹത്തായ തത്വചിന്ത ദര്‍ശനം ഇതാണെന്ന് പറയാം .. 'എല്ലാരുമോന്നെന്ന ശാന്തിപാഠം' അത് തന്നെ ..

ശകലം യുക്തിബാധയുടെ ഉപദ്രവം ഉള്ളത് കൊണ്ട് ആത്മീയ തലത്തില്‍ വാസുവിന് ഇത് പോലും മതിയാവില്ല ..അത് വേറെ കാര്യം ..! എന്നാലും വായിക്കാന്‍ ഇഷ്ടമാണ് പൌരസ്ത്യ ദര്‍ശങ്ങളും ,അവയെ ഉപയോഗിക്കുന്ന സര്ഗ്ഗസൃഷ്ടികളും ..

ആശംസകളോടെ ..!

Saturday, August 6, 2011 at 7:08:00 AM PDT
മറുപടി

വളരെ നല്ല പോസ്റ്റു ..ഇത് വായിച്ചു കവിത വീണ്ടും വായിച്ചു ,അര്‍ത്ഥതലങ്ങളും ചികഞ്ഞു ..നന്ദി .കൂടുതലൊന്നും പറയാന്‍ ഞാനാളല്ല

Saturday, August 6, 2011 at 8:41:00 AM PDT
മറുപടി

"നല്ല അവതരണ ഭാഷ...
വിജ്ഞാനം പകര്‍ന്ന പ്രതികരണങ്ങള്‍...
നന്മകള്‍".....

Saturday, August 6, 2011 at 9:48:00 AM PDT
മറുപടി

പോസ്റ്റും(ആദ്യമേ പറഞ്ഞു കഴിഞ്ഞു) കമന്റുകളും അത്യുഗ്രൻ.. :-) very informative!!

Saturday, August 6, 2011 at 10:30:00 AM PDT
മറുപടി

Actually entha ee adwaitha sidhantham?:)

Saturday, August 6, 2011 at 10:41:00 AM PDT
മറുപടി

@nisha അയ്യോ അങ്ങിനെ ചോദിച്ചാൽ എന്താ പറയുക.. ഒരുപാടുണ്ട് പറയാൻ, കൂടുതലായി(വളരെ deep ആയി) എനിക്കുമറിയില്ല എന്നതാണു സത്യം. വളരെ ചുരുക്കി ഇങ്ങിനെ പറയാം..
ഏകാത്മവാദം, ജീവാത്മാവും പരമാത്മാവും ഏകം എന്ന മതം. ആദിശങ്കരനാൽ സ്ഥാപിതമായ തത്വം.

Saturday, August 6, 2011 at 1:04:00 PM PDT
മറുപടി

ഋതു...ഒരു സംശയം പ്രകടിപ്പിക്കുന്നു...

ശ്രീശങ്കരാചാര്യര്‍ അദ്വൈത തത്വ സംഹിതകളുടെയും,സിദ്ധാന്തത്തിന്റെയും സംയോജന കര്‍മമാണ് ചെയ്തത്..തദ്വാര സ്ഥാപിതവല്കരണം ആചാര്യശ്രീയില്‍ നിക്ഷിപ്തമായതാണ്.

"രണ്ടായ ഒന്നിനെ ഒന്നെന്നു കണ്ടത്-അഹം ബ്രഹ്മാസ്മി (ആത്മവും..ബ്രഹ്മവും ഒന്ന് )അഥവാ "അദ്വൈതം-രണ്ടല്ലാത്തത്" എന്ന മഹത്തായ ആശയ സംഹിതയുടെ ( തത്വത്തിന്റെ) പൈതൃകംഅവകാശപെടാന്‍ കഴിയുക ഗുരു ശ്രേഷ്ടന്‍ ഗൌഡ പാദസരസ്വതിക്കാണ്.

ഈ വിഷയത്തില്‍ ആധികാരികമായി പറയാനൊന്നും എനിക്ക് അറിയില്ലാട്ടോ...സ്കൂളില്‍ പഠിച്ചത് അങ്ങനെ ആണ് എന്നാണ് ഓര്‍മ.

സംസ്കൃതത്തില്‍ന്യായം,വ്യാകരണം,സാഹിത്യം,വേദാന്തം എന്നിവയില്‍ "വേദാന്തം"...ഐശ്ചിക വിഷയമായി എടുത്തവര്‍ക്ക് ഈ വിഷയത്തില്‍ ആധികാരികമായി പറയാന്‍ കഴിഞ്ഞേക്കും...

Saturday, August 6, 2011 at 7:38:00 PM PDT
മറുപടി

വെള്ളരിപ്രാവ്‌

അദ്വൈതത്തിന്റെ ഉപജ്ഞാതാവ്‌ എന്ന നിലയില്‍ ആണോ ഓരോരുത്തരെയും നോക്കാന്‍ ശ്രമിക്കുന്നത്‌?

ശ്രീ ശങ്കരനായാലും ഗൗഡപാദരായാലും എല്ലാം വേദോപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്നത്‌ ഒന്നെ ഉള്ളു എന്നാണ്‌ അല്ലാതെ കുരുടന്മാര്‍ ആനയെ കണ്ടതുപോലെ ആകണ്ട എന്ന് അന്നന്നത്തെ അവസ്ഥകള്‍ കണ്ട്‌ വിശദീകരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

അങ്ങനെ നോക്കുമ്പോള്‍ ഹൈന്ദവ തത്വശാസ്ത്രം അദ്വൈത അടിസ്ഥാനം എന്നല്ലെ പറയുവാന്‍ പറ്റൂ?

ഇവരെ രണ്ടു പേരെയും അതിന്റെ വ്യാഖ്യാതാക്കള്‍ എന്നും

Sunday, August 7, 2011 at 5:35:00 AM PDT
മറുപടി

valare nannayittundu...... aashamsakal........

Anonymous
Monday, August 8, 2011 at 11:54:00 PM PDT
മറുപടി

നന്ദി.

Anonymous
Sunday, August 14, 2011 at 7:23:00 AM PDT
മറുപടി

good!!!!!!!!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

Monday, August 15, 2011 at 3:04:00 AM PDT
മറുപടി

നല്ല പോസ്റ്റ്‌.
വളരെ ഇഷ്ടപ്പെട്ടു.

Saturday, August 27, 2011 at 6:55:00 AM PDT
മറുപടി

നല്ല പോസ്റ്റ്‌..

"ചാത്തമൂട്ടാനോത്തുചെരുമാറുണ്ട്ങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുന്തച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കരക്കലമ്മയും
കാഴ്ചക്ക് വേണ്ടിയീ ഞാനും"

ഈ കവിത വളരെ ഇഷ്ടാണ്.. പക്ഷെ എനിക്കപ്പോഴും (ഇപ്പോഴും) ഉള്ള ഒരു ഡൌട്ട് ആയിരുന്നു.. ഒത്തു ചേരുന്നതില്‍ 12 പേര്‍ ഇല്ലല്ലോ ? ഒരാള്‍ മിസ്സ്‌ അല്ലെ ? അതെന്താ ?

(പൊട്ടത്തരം ആണെങ്ങില്‍ ക്ഷമി.. എനിക്ക് പന്തീരുകുലാതെ പറ്റി അത്ര വലിയ അറിവൊന്നുമില്ല.)

Saturday, August 27, 2011 at 7:00:00 AM PDT
മറുപടി

@Crazy Mind | എന്‍റെ ലോകം ഒരാൾ വായില്ലാക്കുന്നിലപ്പനല്ലേ.. പുള്ളിക്കാരൻ അവിടെ ഒരു വിഗ്രഹമായിരിക്കുവല്ലേ..

Saturday, August 27, 2011 at 11:56:00 AM PDT
മറുപടി

വളരെ വൈകിയാണ് ഭ്രാന്തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞത്.
വായിച്ച ഒരു വരിയുടെ പോലും അര്‍ഥം അറിയില്ലാര്‍ന്നു എന്ന് പറഞ്ഞാല്‍ അത് അവരുടെ കുഴപ്പം. കവിത അര്‍ത്ഥത്തിനു പ്രാധാന്യമുള്ളതാണ്.
"ചലച്ചിത്ര ഗാനത്തിന്റെ നിലവാരത്തിലേക്ക് താഴ്ത്തി" എന്നൊക്കെ പറയുന്നത് നല്ല ചലച്ചിത്ര ഗാനങ്ങള്‍ കേള്‍ക്കാത്തത് കൊണ്ടും അതിന്റെ നിലവാരം മനസിലാക്കാത്തത്‌കൊണ്ടുമാണ്.
"ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതി ചോദിക്കുന്നു ദൈത്യ ന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ അര്‍ത്ഥിയില്‍
വര്‍ണവും വിത്തവും തപ്പുന്നു "
സമകാലീന സാമൂഹ്യ വ്യവസ്ഥയെ വരച്ചു കാട്ടുന്ന വരികള്‍.
ഈ ഭൂതത്തെ കുടത്തീന്നു തുറന്നു വിട്ടതിനു സന്ജനക്കിട്ടു ഒരു പണി ശ്ശെ! അഭിനന്ദനങ്ങള്‍.

alexanderantony.blogspot.com

Saturday, August 27, 2011 at 9:22:00 PM PDT
മറുപടി

@Crazy Mind | എന്‍റെ ലോകംചോദ്യത്തിനുള്ള ഉത്തരം കണ്ണൻ പറഞ്ഞു കഴിഞ്ഞു. വായില്ലാക്കുന്നിലപ്പൻ ഒരു വിഗ്രഹമായിരിക്കുകയാണ്.ചാത്തമൂട്ടാൻ ഒത്തുചേരുന്നവരുടെ പേരുകളാണു കവി പരാമർശിച്ചിരിക്കുന്നത്. വായില്ലാക്കുന്നിലപ്പൻ ചാത്തമൂട്ടിൽ പങ്കെടുക്കാറില്ല.

Sunday, August 28, 2011 at 11:12:00 PM PDT
മറുപടി

വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.
വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.
അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച്‌ ദൈവം എന്ന ഒരു സ്രഷ്ടാവും സൃഷ്ടി എന്ന ഒരു ലോകവും ഉണ്ട്‌. സ്രഷ്ടാവ്‌ സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്‌. ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌.
തത്വമസി എന്ന വേദ വാക്യത്തിലൂടെ തത്‌ എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്‌. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന്‌ പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്‌.
ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌ ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക്‌ തിരിച്ചു വന്നു.

Sunday, August 28, 2011 at 11:14:00 PM PDT
മറുപടി

@വെള്ളരി പ്രാവ്& ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage : ആശയക്കുഴപ്പം തീർന്നു എന്നു കരുതട്ടെ..

Monday, August 29, 2011 at 1:18:00 AM PDT
മറുപടി

@nehaവിശദമാക്കിയതിന് വളരെ നന്ദി നേഹ

Monday, August 29, 2011 at 10:57:00 PM PDT
മറുപടി

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Wednesday, August 31, 2011 at 9:46:00 PM PDT
മറുപടി

അപ്പോള്‍ എല്ലാം മനസ്സിലായി..........വീണ്ടും പേരൊക്കെ മാറ്റിയോ എന്തായാലും നല്ല പേര്

Thursday, September 1, 2011 at 2:30:00 PM PDT
മറുപടി

rthu,

enik ippol abhimanam thonnunu nammal oru nattil thanne piranadadil iam realy happy

Saturday, September 3, 2011 at 6:44:00 AM PDT
മറുപടി

എന്റെ സുഹൃത്ത് എപ്പോഴും ചെല്ലുന്ന കവിത. യുവജനോത്സവവേദികളിൽ ചൊല്ലി സമ്മാനം വാങ്ങിയിട്ടുണ്ട്. മനോഹരം . അർഥവത്തായതും. ആശംസകൾ...........

Monday, September 5, 2011 at 11:51:00 PM PDT
മറുപടി

ഋതു ,നന്നായിട്ടുണ്ട് ,കവിതയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആസ്വാദനക്കുറിപ്പ് .തുടരണം ഇനിയും എഴുത്ത് ...............

Tuesday, September 6, 2011 at 7:00:00 AM PDT
മറുപടി

അറിയപ്പെടുന്ന നാസ്തികനായ പ്രൊഫസര്‍ രവിചന്ദ്രന്‍റെ "നാസ്തികനായ ദൈവം" എന്ന ബ്ലോഗില്‍ "മത്സ്യം കന്യകയുടെ പാട്ട്" എന്ന പോസ്റ്റിലെ വിഷയവുമായി ബന്ധപെട്ട ചര്‍ച്ചയ്ക്കിടയില്‍ ഒരു പ്രധാന വിഷയമായി അദ്വൈതവും വരുന്നുണ്ട്.അദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് ശങ്കരാചാര്യര്‍ അല്ലെന്ന് മാത്രമല്ല നിരീശ്വരവാദമായ അദ്വൈതം ശങ്കരാചാര്യര്‍ വളച്ചൊടിച്ച് ഈശ്വരവാദമാക്കി മാറ്റിയതാണെന്ന വാദവും പ്രൊഫ രവിചന്ദ്രന് ഉണ്ട്.ആ വാദത്തോട് വിയോജിപ്പുള്ള അദ്വൈതത്തെ കുറിച്ച് അറിവുള്ളവര്‍ അദ്ദേഹത്തിന്‍റെ വാദത്തെ ഖണ്ഡിക്കുമെന്ന് പ്രതീക്ഷിക്കുന്നു,അതോടൊപ്പം അദ്വൈതത്തെ സംബന്ധിച്ച എന്‍റെ വീക്ഷണങ്ങള്‍ തെറ്റാണെങ്കില്‍ അത് കാര്യകാരണസഹിതം എന്നെയും ബോധ്യപ്പെടുത്തണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.

Tuesday, September 6, 2011 at 12:08:00 PM PDT
മറുപടി

മനോഹരമായി അനുഭവപ്പെട്ടു..
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

Wednesday, September 7, 2011 at 9:28:00 AM PDT
മറുപടി

എന്റെ കാമ്പസ്‌ജീവിതക്കാലത്ത് കേട്ടിരുന്ന കവിത , വീണ്ടും കാണിച്ചതില്‍ സന്തോഷം.കവിയെപറ്റി ഒറ്റനോട്ടത്തില്‍ എവിടേയും കണ്ടില്ല(ചെമ്മനം ചാക്കോ?)

Monday, September 12, 2011 at 10:01:00 PM PDT
മറുപടി

സഞ്ജനാ...
ഇവിടെ നല്ല തിക്കും തിരക്കുമാണല്ലോ...
അതിനിറ്റയിൽ എന്റെ ഒരു കൊച്ചു അഭിപ്രായം...
വളരെ നന്നായിരിക്കുന്നു..ഉപകാരപ്രദവും....

Tuesday, September 13, 2011 at 9:16:00 AM PDT
മറുപടി

വളരെ നല്ല ഒരു പോസ്റ്റ്. നല്ല ഒരു മലയാളം ക്ലാസ് കഴിഞ്ഞിറങ്ങിയപോലെ. അറിവുകൾ ഇനിയും പങ്കുവൈക്കണേ. നന്ദി

Monday, September 26, 2011 at 1:11:00 AM PDT
മറുപടി

അഭിനന്ദനങ്ങള്‍ :)

Tuesday, February 14, 2012 at 8:23:00 PM PST
മറുപടി

വളരെ നന്നായിട്ടുണ്ട്

Saturday, March 17, 2012 at 3:08:00 AM PDT
മറുപടി

sahithyam Yuvathalamurakku annyam ninnu pokunnu ennu parayunnathil arthamillennu enikku bhodyamayi kaalam mariyappol ellam electronic ayi ennu mathram annu pusthakangalayirunnu ezhuthukarante madhyam ennal innu athu blogukalayi ennu mathram njan blogil ippol puthiyathayi vannathanu i think i am late to came here this is very happy to see that am here!!!!

Tuesday, October 23, 2012 at 6:50:00 AM PDT
മറുപടി

Ente Branthinum...!

Manoharam, Ashamsakal...!!!

Wednesday, May 21, 2014 at 11:33:00 PM PDT
മറുപടി

ഒരു നല്ല കവിത ....
ചൊല്ലാന് ഇഷ്ടമുള്ള കവിത ....
എന്നെന്നും ചിന്തയെ ഉദ്ദീപിപ്പിക്കുന്ന കവിത ....
അതിനപ്പുറം മറ്റൊന്നും ഞാന് ചിന്തിച്ചിരുന്നില്ല ....
വേറിട്ട ചിന്താധാരകള് ്ണപൊട്ടി ഒഴുകുന്നത് കാണുമ്പോള് മനസ്സിരുത്തി വായിക്കാനും എന്തെങ്കിലും പുതിയ അറിവുകള് ചികഞ്ഞെടുക്കാനും തോന്നുന്നു ... നന്ദി .... എല്ലാവറ്ക്കും നന്ദി .. നമസ്കാരം ... നസിം.. കടയ്ക്കല് ..

Tuesday, May 12, 2015 at 3:53:00 PM PDT
മറുപടി

Enikku ettavum ishatappetta kavithakalil onnu. Ee aswadanakkurippu ee kavitha onnu koode azhathil aswadikkan idayakki ketto! Nice one.

Tuesday, June 5, 2018 at 11:33:00 PM PDT
മറുപടി

ബ്രഹ്മം ഓങ്കാരമാണ്. ആത്മാവിന് നാല് പാദങ്ങള്‍ പറഞ്ഞതുപോലെ ഓങ്കാരത്തിന് നാല് മാത്രകളുണ്ട്. പാദങ്ങള്‍ക്കും മാത്രകള്‍ക്കും തമ്മില്‍ താദാത്മ്യത്തെ കല്‍പ്പിച്ചിരിക്കുകയാണ്. നാലാമത്തെ പാദമായ തുരീയത്തിന് മറ്റ് മൂന്ന് പാദങ്ങളുമായി വ്യത്യാസം ഉള്ളതുപോലെ നാലാമത്തെ മാത്രയായ അമാത്രയ്ക്കും മറ്റ് മൂന്ന് മാത്രകളില്‍നിന്ന് വേറിട്ട നിലയാണ്. അതുകൊണ്ടാണ് ഇവിടെ ഓങ്കാരത്തിന് മൂന്ന് മാത്രകള്‍ എന്ന് പറഞ്ഞത്. അത് അ, ഉ, മ എന്നീ മൂന്ന് അക്ഷരങ്ങളാണ്. ഈ മൂന്ന് മാത്രകള്‍ക്കും മൂന്ന് പാദങ്ങളോട് പൊരുത്തമുള്ളതിനാലാണ് 'പാദാമാത്രാ മാത്രാശ്ച പാദാ' എന്ന് മന്ത്രത്തില്‍ പറഞ്ഞത്. മാത്രയും പാദവും ഒന്നുതന്നെ. ഓങ്കാരം തന്നെയാണ് ബ്രഹ്മം അവ തമ്മില്‍ വ്യത്യാസമില്ല. ഇങ്ങനെ പറഞ്ഞ് മന്ദ അധികാരികള്‍ക്ക് ആത്മാവിനെ പ്രതീക ധ്യാനം ചെയ്യാന്‍ സഹായിക്കുന്നു. ഓങ്കാരം സഗുണബ്രഹ്മത്തിന്റെ പ്രതീകമായും പറയാറുണ്ട്. നാലാമത്തെ അമാത്ര നിര്‍ഗുണ ബ്രഹ്മത്തേയും കുറിക്കുന്നു.
നാലാമത്തെ പാദമായ തുരീയം മറ്റ് മൂന്ന് പാദങ്ങളില്‍നിന്നും വ്യത്യസ്തമായ ലക്ഷണത്തോടുകൂടിയതാണ്. ആദ്യ മൂന്ന് പാദങ്ങളിലേയും ധര്‍മ്മങ്ങളെല്ലാം മാറ്റമുള്ളവയാണ്. ഒരു അവസ്ഥയിലുള്ളത് മറ്റേ അവസ്ഥയില്‍ ഉണ്ടാകാറില്ല. അറിയുന്ന ചൈതന്യ സ്വരൂപം മാത്രമാണ് മാറാതെ നില്‍ക്കുന്നത്. സുഷുപ്തിയില്‍പോലും ഇത് അറിയാം. ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ട് ചൈതന്യസ്വരൂപമായ ഈ വിജ്ഞാനത്തെ അറിയാനാവില്ല. അതിനാല്‍ ഒരു വ്യവഹാരവും നടക്കില്ല. കര്‍മ്മേന്ദ്രിയങ്ങളാല്‍ ഗ്രഹിക്കാനുമാവില്ല. രൂപമില്ലാത്തതായതിനാല്‍ ലക്ഷണങ്ങളൊന്നുമില്ല മനസ്സിനും വാക്കിനും വിഷയവുമില്ല. അതുകൊണ്ട് അചിന്ത്യം അവ്യപദേശ്യം എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ അവസ്ഥകളിലുമുള്ള ആത്മാവ് ഒന്നെന്ന ബോധംകൊണ്ട് അറിയേണ്ടതാണ് തുരീയം അല്ലെങ്കില്‍ തുരീയത്തെ അറിയാന്‍ ആത്മബോധം മാത്രമേയുള്ളൂ. ഇതിനാല്‍ ഏകാത്മ പ്രത്യയസാരം എന്നുപറയുന്നു.

പ്രപഞ്ചോപശമം എന്നാല്‍ ആത്മാവില്‍ പ്രപഞ്ച പ്രതിഭാസങ്ങളൊന്നുമില്ലെന്ന് അറിയണം. ജാഗ്രത് തുടങ്ങിയ അവസ്ഥകളെ നിഷേധിച്ചാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. രാഗം, ദ്വേഷം തുടങ്ങിയ വികാരങ്ങളും മറ്റു മാലിന്യങ്ങളും ഇല്ലാത്തതിനാല്‍ ശാന്തമാണ്. മംഗളസ്വരൂപവും പരിശുദ്ധവുമാണ്. ആനന്ദസ്വരൂപമായ ആത്മാവിന് ഭേദം ഇല്ലാത്തതിനാല്‍ അദ്വൈതമാണ്. രണ്ട് ഇല്ലാത്ത അവസ്ഥയാണത്, ഒന്നുമാത്രമേ ഉള്ളൂ. ഇപ്രകാരമുള്ള നാലാം പാദം തന്നെയാണത് അഥവാ മറ്റ് മൂന്ന് പാദത്തിനും അപ്പുറത്തുള്ളതാണ്. നാം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ശരിയായ സ്വരൂപമായ ഈ ആത്മാവിനെയാണ്. അതിന് അജ്ഞാതം നീങ്ങണം. അജ്ഞാനത്തെ തുടര്‍ന്നുള്ള മൂന്ന് അവസ്ഥകളിലും മാറാതെ നില്‍ക്കുന്നതും ഈ അവസ്ഥകള്‍ ഇല്ലാതായാലും നിലനില്‍ക്കുന്നതായ ആത്മസ്വരൂപമാണ് തുരീയം. തുരീയത്തില്‍ അജ്ഞാനമില്ലാത്തതിനാല്‍ രണ്ടെന്ന തോന്നല്‍ ഉണ്ടാകില്ല. മറ്റ് മൂന്ന് അവസ്ഥകളിലും അനുഭവവും അനുഭവിക്കുന്ന ആളും വേറെയെന്ന് തോന്നും. അജ്ഞാനം നശിച്ചാല്‍ ആത്മാവ് അന്തഃപ്രജ്ഞമോ ബഹിഃപ്രജ്ഞമോ അല്ലെന്ന് ബോധ്യമാകും. ആത്മാവിനെക്കുറിച്ച് തനിയോ ബോധമുണ്ടാകും. 'ഇതല്ല....ഇതല്ല' എന്ന് നിഷേധരൂപത്തില്‍ പറഞ്ഞ് നമ്മുടെ അറിവില്ലായ്മയെ നീക്കം ചെയ്യുകയാണ് ശ്രുതി ചെയ്യുന്നത്. ജ്ഞാനം തനിയേ ഉണ്ടാകും അത് അനുഭൂതിയാകും. ഉപാധികളുമായി ബന്ധപ്പെട്ട മൂന്ന് അവസ്ഥകളില്‍ സാക്ഷിയായും ഉപാധികളില്ലാതാവുമ്പോള്‍ സ്വസ്വരൂപത്തില്‍ വിളങ്ങുന്നതുമായ തുരീയന്‍ തന്നെ ആത്മാവ്. ഈ ആത്മാവിനെ നാം നേടുകതന്നെ വേണം.

തുരീയത്തിന്റെ ശ്രേഷ്ഠതയെ വിവരിക്കുന്ന എട്ട് കാരികാ ശ്ലോകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. മറ്റ് മൂന്ന് അവസ്ഥകളില്‍ നിന്നും എപ്രകാരം തുരീയന്‍ മികച്ചുനില്‍ക്കുന്നുവെന്ന് ഇതില്‍ കാണാം. തുരീയനെ അറിഞ്ഞാല്‍ മായയാലുള്ള പ്രപഞ്ചത്തെ, ദ്വൈതാവസ്ഥയെ മറികടക്കാമെന്ന് വ്യക്തമാക്കുന്നു.

Tuesday, August 25, 2020 at 6:59:00 PM PDT
മറുപടി

കവിത കവിയുടെ ശബ്ദത്തിൽ കേട്ടിട്ടുണ്ടോ ഭവാൻ...?

Tuesday, August 25, 2020 at 6:59:00 PM PDT
മറുപടി

കവിത കവിയുടെ ശബ്ദത്തിൽ കേട്ടിട്ടുണ്ടോ ഭവാൻ...?

Thursday, March 3, 2022 at 2:10:00 PM PST
മറുപടി

Grand Hotel Casino & Spa - MapYRO
Find Grand Hotel 안양 출장샵 Casino 청주 출장샵 & Spa, LAS VEGAS (May 29, 2021) - Find the best price guarantee, no deposit bonus codes and Free cancellation for MGM Grand Hotel 1xbet login Casino & Spa in Las 이천 출장안마 Vegas. 나주 출장마사지

Sunday, March 3, 2024 at 7:30:00 PM PST
മറുപടി

മൊട്ടുകള്‍ ‍ തിരഞ്ഞു നടകൊള്‍‍കെ

വിരഞ്ഞു അല്ല