Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

അകലെ - രണ്ട് വാക്ക്

അനുഭവങ്ങൾക്കും ഓർമ്മകൾക്കുമിടയിൽ അസ്വസ്ഥമായ അകലം, ഒരു നിമിഷം പോലും നമ്മിൽ നിന്ന് വിട്ടു മാറാൻ കൂട്ടാക്കാത്ത വേദന..... സന്തോഷത്തിന്റെ നൈമിഷികത... സാമൂഹ്യ ചുറ്റുപാടുകളുടെ സമ്മർദ്ദം... അപകർഷതയുടെ ആത്മനൊമ്പരം... എല്ലാം ചില്ലുജീവികളെ പോലെ സുന്ദരമാണ്.. ശ്രദ്ധയില്ലാതെ ഒരു സ്പർശം, അബദ്ധത്തിൽ ഒരു നിശ്വാസം.. അതുമതി അവയുടെ ആയുസ്സു തകരാൻ. അമേരിക്കൻ കഥാകാരൻ ടെന്നീസി വില്ല്യംസിന്റെ ‘ഗ്ലാസ് മെനാജറി’ എന്ന എക്കാലത്തെയും മികച്ച നാടകത്തിന്റെ രംഗപരിഭാഷയും ശ്യാമപ്രസാദ് വെള്ളിത്തിരയിലെത്തിച്ച ‘അകലെ’യുടെ ദൃശ്യപരിഭാഷയും പരസ്പരപൂരകങ്ങളാണ്.

അമേരിക്കൻ സംസ്കാരം ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലുണർത്തുന്ന അസ്വസ്ഥതകളാണ് ഇതിലെ പ്രതിപാദ്യവിഷയം. നാടകീയതകൾ ഇഴ പിരിഞ്ഞ് കിടക്കുന്ന കഥാപാത്രങ്ങൾക്ക് യഥാർത്ഥജീവിതത്തോട് വളരെയധികം സാമ്യമുണ്ട്. 

ദുരന്തങ്ങളും പേറി നടക്കുന്ന ഒരുപിടി മനുഷ്യജീവിതങ്ങളെ നമുക്കിവിടെ ദർശിക്കാം. ഓർമ്മകളിൽ ആർഭാടകരമായ ഒരു ജീവിതം തിരയുകയാണിവർ.... ഒരു സുപ്രഭാതത്തിൽ പടിയിറങ്ങിപ്പോയ ഭർത്താവ്, അതേ വഴി പിന്തുടരുന്ന മകൻ, ഒരു സ്വപ്നലോകത്ത് അലയുന്ന മകൾ, അവരെ കുറിച്ച്  വേവലാതിപ്പെടുന്ന ഒരമ്മ. അവരും ഒരു സ്വപ്നലോകത്താണെന്ന് പറയാം. ഗോവയിൽ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന ഒരു പ്രതാപകാലം മാർഗരറ്റിന്റെ ഓർമ്മകളെ വർണ്ണാഭമാക്കുന്നു. പിന്നീട് ഭർത്താവുപേക്ഷിക്കപ്പെട്ട മാർഗരറ്റ്, മക്കളോടുള്ള സ്നേഹപ്രകടനങ്ങളിലും അതിഥി സൽക്കാരങ്ങളിലും മുഴുകി വേദനയോടെ ജീവിക്കുന്നു.

നീൽ ഒരു ലിബറൽ കാലഘട്ടങ്ങളിലെ സ്വാതന്ത്ര്യം മാത്രം കിനാവു കണ്ട്, സാഹിത്യവും സ്വപ്നവും തന്റെ ജീവിതയാത്രയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. മാർഗരറ്റിന്റെ നിഷ്ഠകൾക്ക് മുന്നിൽ എപ്പോഴും കലഹിക്കുന്ന നീൽ വീട് എന്ന അസ്വസ്ഥതയിൽ മാത്രം വെയർഹൌസിലെ 300 രൂപ ശമ്പളക്കാരന്റെ ജോലി ചെയ്യുന്നു. എന്നിട്ടും സ്വാർത്ഥൻ എന്ന കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമ്പോൾ അയാൾ നിസ്സംഗത സ്ഥായീഭാവമാക്കുന്നു. വീടു വിട്ടുള്ള നടത്തം, സിനിമ ഇതെല്ലാം നീലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്. വഴിയിൽ കണ്ട മാജിക്ക്കാരൻ ശവപ്പെട്ടിയിൽ ആണിയടിച്ച് അടക്കം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉയിർത്തെണീക്കുന്ന കാഴ്ച്ച നീലിനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ഉയിർത്തെഴുന്നേൽ‌പ്പാണ്. ഈ അകലത്തിനിടയിലും അയാൾ അമ്മയേയും അനുജത്തി റോസിനേയും നിസ്സഹായമായി തിരിച്ചറിയുന്നുണ്ട്.

റോസ്, അവളുടെ ഓർമ്മകളിലേക്കാണ് നീൽ തിരിച്ചെത്തുന്നത്. കാലിലെ ചെറിയ മുടന്ത് സൃഷ്ടിച്ച അപകർഷത അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. തന്റെ ചില്ല് ജീവികളിലാണവൾ അഭയം കണ്ടെത്തുന്നത്....

ഈ കഥയിലെ ഓരോ കഥാപാത്രത്തിനും ചില്ല് ജീവികളുമായി അടുത്ത ബന്ധമുണ്ട്, റോസിനും. ഫ്രെഡി ഇവാൻസ് എന്ന കൂട്ടുകാരനെ വിരുന്നിന് ക്ഷണിക്കുമ്പോൾ അയാൾക്ക് റോസിനെ ഇഷ്ടമാകും എന്ന് നീൽ ഉറച്ചു വിശ്വസിച്ചിരുന്നു. ഫ്രെഡിയെ റോസ് എപ്പോഴൊക്കെയോ ആരാധനയോടെ അറിഞ്ഞിരുന്നു. ഫ്രെഡി റോസിനെ അറിയാൻ ശ്രമിക്കുന്നത് അവളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ഒറ്റക്കൊമ്പൻ ചില്ല് ജീവിയുടെ കൊമ്പൊടിഞ്ഞു പോകുന്നതും അവൾ അശുഭകരമായി കരുതുന്നില്ല. അതും മറ്റുള്ളവയെ പോലെയാകുന്നതിന്റെ തുടക്കമാണെന്നവൾ വിശ്വസിച്ചു. നീൽ തന്റെ സഹോദരിയെ അടുത്തറിയുന്നുണ്ട്. അവിടെ ഒരു സ്വപ്നം പൂക്കുന്നതും അയാൾ കണ്ടറിയുന്നു.


എന്നാൽ ഫ്രെഡി മറ്റൊരാളുടേതാണ് എന്ന അറിവ് റോസിനെ തകർത്തു കളയുന്നു. ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാം അനുഭവിച്ച് തീർക്കുന്ന തന്റെ സഹോദരിയിൽ നിന്ന് ചില്ലുജീവികളെ പോലെ ഉടഞ്ഞു വീഴുന്ന തങ്ങളുടെ തന്നെ ജീവിതത്തിന്റെ നിസ്സഹായമായ അകലം വേദനയോടെ നീൽ മനസ്സിലാക്കുന്നു

വലിയ ഇടിമിന്നലുകൾക്കിടയിൽ റോസ് കൊളുത്തി വച്ച മെഴുകുതിരികൾക്ക് എന്ത് സ്ഥാനം? എന്ന ചോദ്യം വല്ലാത്തൊരു അസ്വസ്ഥതയോടെ മാത്രമേ നമുക്കും ഉൾക്കൊള്ളാനാകൂ.. അയഥാർത്ഥമായ ഒരു ലോകത്ത്ആയിരുന്നു ഇതുവരെ ജീവിച്ചിരുന്നത് എന്നോർക്കുന്ന നീൽ, താനവർക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂ എന്ന് പശ്ചാത്തപിക്കുമ്പോഴും, ആ പശ്ചാത്താപവും വേദനയും പോലും രണ്ടും രണ്ടാണെന്നു പറയുമ്പോഴും, “അകലെ“യുടെ പ്രമേയത്തിന്റെ നിസ്സാരതയിലും ഭാവം തീവ്രമാകുന്നു.